സുൽത്താൻബത്തേരി : ഹേമചന്ദ്രൻ വധക്കേസിലെ മുഖ്യപ്രതിയായ ബത്തേരി കൈവട്ടമൂല പുല്ലമ്പി നൗഷാദി(33)നെ ഹേമചന്ദ്രന്റെ മരണം നടന്നതെന്ന് കരുതുന്ന കൈവട്ടമൂലയിലെ വീട്ടിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് അസി. കമ്മിഷണർ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ എത്തിയത്. വീടിനുള്ളിൽ വാതിൽ അടച്ചിട്ടായിരുന്നു തെളിവെടുപ്പ്. ഹേമചന്ദ്രൻ ഈ വീടിനുള്ളിൽവെച്ച് തൂങ്ങി മരിക്കുകയായിരുന്നെന്നാണ് നൗഷാദ് വെളിപ്പെടുത്തിയിട്ടുള്ളത്. മൃതദേഹം കണ്ട രീതികളും മറ്റും അന്വേഷണസംഘം വിശദമായി നൗഷാദിൽനിന്ന് ചോദിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. വീടിനകത്തുവെച്ചുള്ള ചോദ്യംചെയ്യലുകൾക്കുശേഷം ഒരുമണിയോടെ നൗഷാദിനെ വീടിന് പുറത്തിറക്കി. തുടർന്ന് വീടിന്റെ പിൻഭാഗത്ത് സംഭവിച്ച കാര്യങ്ങൾ നൗഷാദ് വിശദീകരിച്ചു.
ഹേമചന്ദ്രന്റെ മൃതദേഹം വീടിന്റെ പിൻഭാഗത്തെ മൺതിട്ടയുടെ മുകളിലൂടെയാണ് തൊട്ടടുത്തുള്ള എകെജി റോഡിൽ നിർത്തിയിരുന്ന വാഹനത്തിലേക്ക് കയറ്റിയതെന്നാണ് മൊഴി നൽകിയത്. വീടിന്റെ പിൻഭാഗത്തോട് ചേർന്നുള്ള മൺതിട്ടയ്ക്ക് താഴെ ഹേമചന്ദ്രന്റെയും തന്റെയും വസ്ത്രങ്ങളും രേഖകളും കത്തിച്ചതായും നൗഷാദ് അന്വേഷണസംഘത്തോട് പറഞ്ഞു. കത്തിക്കുമ്പോൾ അന്ന് അവിടെയുണ്ടായിരുന്ന ചെടിച്ചട്ടി ഉരുകിയതായും പോലീസിന്റെ ചോദ്യത്തിന് മറുപടി നൽകി.ബത്തേരി കട്ടയാട്-കൈവട്ടമൂല റോഡിരികിൽ അടുത്തടുത്തായി വീടുകളുള്ള മേഖലയിലാണ് കൃത്യം നടന്നതെന്ന് കരുതുന്ന വീടുള്ളത്. ഈ വീടിന് എതിർവശത്ത് കുറച്ചുമാറി ഇതേ റോഡരികിലാണ് നൗഷാദിന്റെ വീട്. അവിടെയുള്ള കുടുംബാംഗങ്ങളും തെളിവെടുപ്പിനെത്തിച്ചത് വീക്ഷിച്ചിരുന്നെങ്കിലും നേരിൽ കാണാൻ എത്തിയില്ല.






























