ന്യൂഡൽഹി: ഗുരുതര പൊള്ളലേറ്റ് മരിക്കും മുൻപ് സ്ത്രീ നൽകിയ മൊഴിയിൽ പിടിയിലായത് പ്രായപൂർത്തിയായ മകനും ഭർത്താവും. കുറ്റക്കാരാണെന്ന 20 വർഷം പഴക്കമുള്ള വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട മകനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി ഹൈക്കോടതി. 9 മാസം ഉദരത്തിലും മൂന്ന് വർഷത്തോളം കയ്യിലും പിന്നീട് മനസിലുമാണ് ഒരു അമ്മ മകനെ കൊണ്ടു നടക്കുന്നത്. അതിനാൽ തന്നെ സ്വന്തം മകനെ കുരുക്കണമെന്ന് ഒരു അമ്മയും മരിക്കുന്ന സമയത്ത് ആഗ്രഹിക്കില്ലെന്നാണ് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചത്.
ഇതിന് പിന്നാലെ മരണപ്പെട്ട സ്ത്രീയുടെ മരണമൊഴി സത്യവും സ്ഥിരതയുള്ളതുമാണെന്ന് വിധിച്ചുകൊണ്ട് വിചാരണ കോടതിയുടെ ശിക്ഷ ശരിവച്ചു. വെള്ളിയാഴ്ചയാണ് 23 വർഷം പഴക്കമുള്ള ഹർജി ഹൈക്കോടതി റദ്ദാക്കിയത്. വീട്ടിൽ വച്ച് പൊള്ളലേറ്റ സ്ത്രീയെ 2000 ത്തിലാണ് മകനും മകളും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. വീട്ടിലുണ്ടായിരുന്നിട്ട് പോലും സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് സ്ത്രീ മരണപ്പെട്ടത്. എന്നാൽ മരിക്കുന്നതിന് മുൻപ് രണ്ട് മൊഴികളാണ് ഇവർ നൽകിയത്. ആദ്യത്തേത് ചികിത്സിച്ചിരുന്ന ഡോക്ടറിനോടും രണ്ടാമത്തേത് പോലീസ് ഉദ്യോഗസ്ഥനോടും ആയിരുന്നു.






























