കോന്നി : കേരളത്തിൽ ഹൈടെക് ഫാമിംഗ് യഥാർഥ്യമാക്കിയാൽ കൃഷിയിൽ കൂടുതൽ ലാഭം കൊയ്യുവാൻ സാധിക്കുമെന്ന് എൽ ഡി എഫ് സ്ഥാനാർഥി റ്റി എം തോമസ് ഐസക് പറഞ്ഞു. തണ്ണിതോട്ടിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക ഉത്പന്നങ്ങൾ മറ്റൊരാൾക്ക് നേരിട്ട് വിളിക്കുമ്പോൾ അതിന്റെ വിലനിർണ്ണയ അവകാശം അത് വാങ്ങുന്നവനാണ്. എന്നാൽ അതിനെ സാംസ്‌കരിച്ച് ഉത്പന്നമാക്കി മാറ്റുമ്പോൾ ഇതിന് വില നിർണ്ണയിക്കുവാൻ ഉള്ള അവകാശം നമ്മൾക്ക് ഉണ്ട്. നമ്മൾ പറയുന്ന വിലയിൽ അത് വിറ്റഴിക്കാൻ കഴിയും. അതിലൂടെ ആണ് നാം ലാഭം കൊയ്യുന്നത്.
മുളക് ഗ്രാമം പോലെ ഉള്ള പദ്ധതികൾ നമ്മൾ കേരളത്തിൽ പരീക്ഷിച്ച് വിജയം കണ്ടതാണ്. തുള്ളി നന ഉപയോഗിച്ചുള്ള കൃഷി രീതി കൂടുതൽ ഫലപ്രദമാണ്. റബറിന് വില ഇല്ലാതെ ആക്കിയത് അപ്രതീക്ഷിതമായി ഉണ്ടായ വില ഇടിവാണ്. റബ്ബർ റീ പ്ലാന്റിങ് കാര്യക്ഷമമല്ല. കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുവാൻ ഉള്ള നടപടികൾ സ്വീകരിക്കണം. പന്നി ഇറച്ചി സാംസ്‌കരിച്ച് ഉത്പന്നങ്ങൾ ആക്കി മാറ്റം. ഇതിലൂടെ മികച്ച വരുമാനം സർക്കാരിന് ലഭ്യമാകും. കിടപ്പ് രോഗികൾക്ക് ആശ്വാസകരമായ പദ്ധതികൾ ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, എൽ ഡി എഫ് നേതാക്കളായ സുമതി നരേന്ദ്രൻ, കെ സന്തോഷ്, സി വി രാജൻ, എം എസ് രാജേന്ദ്രൻ, ജെയിംസ്, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.






























