ആലപ്പുഴ: മത്സ്യ തൊഴിലാളികൾക്കായി തോട്ടപ്പള്ളിയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് പഴയ ശിലാ ഫലകം നീക്കിയതിനെതിരെ പരാതിയുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ. വികസനത്തിന്റെ ചരിത്രം മറയ്ക്കുന്ന ഈ രീതി അമ്പലപ്പുഴയിൽ അടുത്തകാലത്ത് കാണുന്ന ഒരു പ്രവണതയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആലപ്പുഴ തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിൽ 300ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താമസിക്കാൻ വേണ്ടി നിർമ്മിച്ച മണ്ണും പുറത്തെ ഫ്ലാറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഇന്നലെ മന്ത്രി സ.സജി ചെറിയാൻ നിർവഹിച്ചു. എം എൽ എ സ.എച്ച് സലാം അടക്കമുള്ളവർ പങ്കെടുത്തു.
കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് സഖാവ്. മേഴ്സികുട്ടി അമ്മ മത്സ്യവകുപ്പ് മന്ത്രി ആയിരുന്നപ്പോൾ സ്ഥലം എംഎൽഎയും മന്ത്രിയും എന്ന നിലയിൽ അഭ്യർത്ഥിച്ചത് അനുസരിച്ച് ആണ് ഈ ഫ്ലാറ്റ് സമുച്ചയം അനുവദിക്കപ്പെട്ടത്. അന്ന് ശിലാസ്ഥാപനവും നടത്തി. എന്നാൽ ശിലാസ്ഥാപനത്തിന്റെ ഫലകം മാറ്റിയശേഷമാണ് ഉദ്ഘാടനത്തിന്റെ ഫലകം ഇപ്പോൾ വെച്ചിരിക്കുന്നത്. ആ ഫലകം കാണാനില്ലെന്നു പറയുന്നു. ഇത് ഗുരുതരമായ ഒരു വീഴ്ചയാണ്. വികസനത്തിന്റെ ചരിത്രം മറയ്ക്കുന്ന ഈ രീതി അമ്പലപ്പുഴയിൽ അടുത്തകാലത്ത് കാണുന്ന ഒരു പ്രവണതയാണ്-ജി.സുധാകരൻ.





























