തിരുവനന്തപുരം : സംസ്ഥാന കോൺഗ്രസ്സിൽ തുടർച്ചയായുണ്ടാകുന്ന പ്രശ്നങ്ങളിൽ അതൃപ്തിയുമായി ഹൈക്കമാൻഡ്. പുന:സംഘടനയിലടക്കം എല്ലാവരുമായും ചർച്ച ചെയ്യണമെന്ന് കെ.പി.സി.സി നേതൃത്വത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ നിർദ്ദേശം നൽകി. അഴിച്ചുപണിക്ക് സുധാകരനും സതീശനും പൂർണ്ണ സ്വാതന്ത്രം നൽകിയ നടപടിയിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട് പോകാനിടയുണ്ട്.
മുതിർന്നവരെ വെട്ടി മാറ്റത്തിനായി പുതുനേതൃത്വത്തിന് കൈകൊടുത്ത ഹൈക്കമാൻഡ് ആകെ വെട്ടിലായി. കെഎസ്-വിഡി ദ്വയം അധികാരമേറ്റത് മുതൽ തുടങ്ങിയ പരാതിയും പ്രശ്നങ്ങളും ഓരോ ദിവസവും തീരുന്നില്ലെന്ന് മാത്രമല്ല രൂക്ഷമാകുകയുമാണ്. ഉമ്മൻചാണ്ടി, ചെന്നിത്തല, സുധീരൻ, മുല്ലപ്പള്ളി, ഓരോ നേതാക്കൾക്കും ഉള്ളത് ഓരോ പ്രശ്നങ്ങൾ. പക്ഷെ പൊതുവിലുയരുന്ന വിമർശനം നേതൃത്വത്തിന്റെ ഏകാധിപത്യ ശൈലിക്കെതിരെ. ഒപ്പമുള്ളവരെ ഡിസിസി പുന:സംഘടനയിൽ അവഗണിച്ചതിലായിരുന്നു ഉമ്മൻചാണ്ടിയുടയും ചെന്നിത്തലയുടയും അമർഷം.
സൈബർ യുദ്ധം നടത്തി പ്രസിഡന്‍റ് സ്ഥാനത്തുനിന്നും ഇറക്കിയതിൽ തുടങ്ങി ഡി.സി.സി പുനസംഘടനാ ചർച്ചക്ക് 20 മിനുട്ട് സ്ലോട്ട് തന്നതിലടക്കമാണ് മുല്ലപ്പള്ളിയുടെ രോഷം. ചർച്ചയില്ലാത്തതും പ്രവർത്തകസമിതിയിൽ പരിഗണിക്കാത്തതുമാണ് സുധീരന്റെ പ്രശ്നം. മുതിർന്ന നേതാക്കളുടെ പരാതികൾ ആദ്യഘട്ടത്തിൽ തള്ളിയ എഐസിസിക്കും ഇപ്പോൾ സംസ്ഥാന നേതൃത്വത്തിൻറെ ശൈലിയിൽ സംശയങ്ങളുണ്ട്. ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയുമൊക്കെ ഉന്നയിച്ച പരാതികൾ താരിഖ് അൻവർ റിപ്പോർട്ടായി ദില്ലിക്ക് കൈമാറും.
സെമികേഡറാകാനുള്ള മാർഗ്ഗരേഖ രാഷ്ട്രീയകാര്യസമിതിയിൽ ചർച്ച ചെയ്യാതിരുന്നതും അച്ചടക്കം അടിച്ചേല്പിക്കാൻ ശ്രമിച്ചതും ഗ്രൂപ്പിന്റെ പേരിൽ മുതിർന്നവരെ തഴഞ്ഞതുമെല്ലാമാണ് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായത്. കെപിസിസിക്ക് പൂർണ്ണ പിന്തുണ നൽകിയ കെസി വേണുഗോോപാലും സമ്മർദ്ദത്തിലായി. ഫലത്തിൽ ഇനി കാര്യങ്ങൾ സുധാകരനും സതീശനും എളുപ്പം തീരുമാനിക്കാനാകില്ല. എല്ലാവരെയും കേട്ട് മുന്നോട്ട് പോകണമെനനാണ് താരിഖ് അൻവർ നൽകിയ നിർദ്ദേശം. 30ാംതിയതിക്കുള്ളിൽ പുന:സംഘടനപട്ടിതക തയ്യാറാക്കാനുള്ള നീക്കവും വൈകിയേക്കും.