തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫിന് വലിയ വിജയസാധ്യതയുണ്ടെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണെന്നും 80 മുതൽ 100 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ പ്രവചനങ്ങളേക്കാൾ മികച്ച പ്രകടനം യുഡിഎഫ് കാഴ്ചവെക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിനെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരം ജനങ്ങൾക്കിടയിലുണ്ടെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ആഭ്യന്തര വകുപ്പിന്റെ പരാജയം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ തകർച്ച, ശബരിമല വിഷയം, സ്വർണ്ണക്കള്ളക്കടത്ത് തുടങ്ങിയവ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നിർണ്ണായക ചർച്ചാവിഷയങ്ങളായെന്നും ഇത് യുഡിഎഫിന് അനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ആര് തീരുമാനിക്കും എന്ന ചോദ്യത്തിന് പാർട്ടി ഹൈക്കമാൻഡ് ആയിരിക്കും അന്തിമ തീരുമാനം എടുക്കുക എന്ന് അദ്ദേഹം മറുപടി നൽകി. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ഭൂരിപക്ഷാഭിപ്രായവും മുന്നണിയിലെ ഘടകകക്ഷികളുടെ നിലപാടുകളും പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . വട്ടിയൂർക്കാവ് മണ്ഡലത്തിലെ തന്റെ വിജയസാധ്യതയിലും മുരളീധരൻ വലിയ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.





























