കൊച്ചി : കൊച്ചി നഗരസഭപരിധിയിൽ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കച്ചവടം നടത്തുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് സ്ട്രീറ്റ് വെൻഡിങ് പ്ലാൻ രൂപീകരിച്ചതിന് ശേഷമാണ് കോടതി ഉത്തരവിറക്കിയത്. അനധികൃതമായി കച്ചവടം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാര്‍ പറഞ്ഞു. നിലവിൽ വഴിയോര കച്ചവടം അനുവദനീയമല്ലാത്ത മേഖലകളിൽ പ്രവർത്തിക്കുന്ന അംഗീകത വഴിയോര പ്രവർത്തിക്കുന്ന അംഗീകൃത വഴിയോര കച്ചവടക്കാരെ മൂന്ന് മാസത്തിനുള്ളിൽ അനുവദനീയമായ മേഖലയിലേക്ക് മാറ്റണമെന്ന് നഗരസഭക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
2014ലെ വഴിയോര കച്ചവട നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. കോർപറേഷൻ്റെ പട്ടികയിൽ പേരുള്ളവർ, കച്ചവടം നടത്താൻ അനുവദിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, എന്നിവ ഉള്ളവർക്കാണ് ഇനി മുതൽ വഴിയോരങ്ങളിൽ കച്ചവടം നടത്താൻ അനുവാദം ഉള്ളത്. തീർപ്പു കൽപ്പിക്കാത്ത അപേക്ഷകൾ ഇനി വരുന്ന അപേക്ഷകൾ എന്നിവ പരിഗണിക്കുമ്പോൾ നിയമപ്രകാരവും വെൻഡിങ് പ്ലാനിനും അനുസരിച്ച് ആയിരിക്കണം നഗരസഭ നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടത്. ഇക്കാര്യത്തിൽ നഗരസഭക്ക് സ്വന്തമായി കാര്യനിർവഹണ സംവിധാനങ്ങൾ വരുന്നത് വരെ കോടതി നിയമിച്ചിട്ടുള്ള മോണിറ്ററിങ് കമ്മിറ്റി, ജാഗ്രത സമിതി എന്നിവ 6 മാസത്തേക്ക് പ്രവർത്തിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.