പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജിൽ തീപിടുത്തം ഉണ്ടായത് അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കുവാൻ ഉന്നതതല സംഘം രൂപീകരിക്കണമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഐ.സി.യു വിനോട് ചേർന്ന ജനറേറ്റർ റൂമിലാണ് തീപിടുത്തമുണ്ടായത് എന്നത് അത്യന്തം ഗൗരവതരമാണെന്നും തീ വ്യാപിച്ചിരുന്നെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നു എന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവാദം നല്കി പ്രവർത്തനം ആരംഭിച്ച കോന്നി മെഡിക്കൽ കോളജിൽ ആരോഗ്യ മന്ത്രി ജില്ലയെ പ്രതിനിധീകരിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും മികച്ച ചികിത്സാ സൗകര്യം ഏർപ്പെടുത്തുന്നതിലും വൻ പരാജയമാണെന്നും ഭരണകക്ഷിയിൽപ്പെട്ട കോന്നി എം.എൽ.എ യുടെ അടിക്കടിയുള്ള പ്രഖ്യാപനങ്ങളും ഉദ്ഘാടന മാമാങ്കങ്ങളും അല്ലാതെ സൃഷ്ടിപരമായ യാതൊരു പ്രവർത്തനങ്ങളും ഇല്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള രോഗികൾക്ക് റഫറൽ ആശുപത്രി ആകേണ്ട മെഡിക്കൽ കോളജിൽ ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, മറ്റ് ജീവനക്കാർ എന്നിവരുടേയും ആവശ്യ മരുന്ന് ഉൾപ്പെടെയുള്ളവയുടേയും വൻ തോതിലുളള അഭാവമാണ് നിലനില്ക്കുന്നതെന്നും മെഡിക്കൽ കോളജിന്റെ ദുരവസ്ഥ മൂലം സമീപ പ്രദേശമായ കോന്നിയിൽ വെച്ച് അപകടത്തിൽപ്പെട്ട ജില്ലയുടെ ഭരണാധിപനായ കളക്ടർക്ക് പോലും ചികിത്സക്കായി സ്വകാര്യ ആശുപത്രിയെ അഭയം പ്രാപിക്കേണ്ട ഗതികേടാണ് ഉണ്ടായതെന്നും ഡി.സി.സി നേതാക്കൾ പറഞ്ഞു.
സംസ്ഥാനത്ത് പൊതുവേയും ജില്ലയിൽ പ്രത്യേകിച്ചും ആരോഗ്യ രംഗത്തെക്കുറിച്ച് മേനി പറയുന്ന ആരോഗ്യ മന്ത്രി മെഡിക്കൽ കോളജുകളിൽ അടിക്കടി കെട്ടിടം തകരുന്നതിനെക്കുറിച്ചും തീപിടുത്തമുണ്ടാകുന്നതിനെക്കുറിച്ചും ഗൗരവത്തോടെ കണ്ട് പരിഹാര നടപടികൾ ഉണ്ടാക്കാത്തത് ഖേദകരമാണ്. കോന്നി മെഡിക്കൽ / കോളജിൽ ഉണ്ടായ തീപിടുത്തം ആവർത്തിക്കാതിരിക്കുവാനും രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും സുരക്ഷിതിത്വം ഉറപ്പ് വരുത്തുവിനും സത്വരവും ക്രീയാത്മകവുമായ നടപടികൾ സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റും സംഘടനാകാര്യ ജനറൽ സെക്രട്ടറിയും സംസ്ഥാന സർക്കാരിനോടും ആരോഗ്യ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു.































