ലക്നൗ : അഖില ഭാരതീയ ഹിന്ദു മഹാസഭ ഉത്തർ പ്രദേശ് അധ്യക്ഷൻ രംഗീത് ബച്ചൻ പ്രഭാവ സവാരിക്കിടെ വെടിയേറ്റു മരിച്ചു. ഞായറാഴ്ച രാവിലെ ലക്നോയിലെ ഹസ്റത്ത് ഗഞ്ച് മേഖലയിലാണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം രംഗീത് ബച്ചന് നേരെ വെടിയുതിർക്കുകയായിരുന്നു.
പ്രഭാത സവാരിക്കിടെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ സമീപത്ത് വെച്ചാണ് വെടിയേറ്റത്. രംഗീത് ബച്ചനൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾക്കും വെടിവെപ്പിൽ പരിക്കേറ്റു. തലക്ക് വെടിയേറ്റ അദ്ദേഹം സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റയാളെ കിങ് ജോർജ്‌സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രംഗീത് ബച്ചന്റെ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിക്കാനും അക്രമികൾ ശ്രമിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ അറിയിച്ചു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ പ്രത്യേക സംഘത്തെ യു.പി പോലീസ് നിയോഗിച്ചു.
രണ്ടാം തവണയാണ് വലതുപക്ഷ ഹിന്ദു നേതാവ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഹിന്ദു സമാജ് പാർട്ടി ദേശീയ അധ്യക്ഷൻ കമലേഷ് തിവാരിയെ ഖുർഷിദ് ബാഗിലെ വസതിയിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു.