ദില്ലി : വികസനത്തിന്റെ വളർച്ച കേരളത്തിൽ പോരാ എന്നതാണ് തന്റെ അഭിപ്രായമെന്ന് ഡോ. ശശി തരൂർ എംപി. തന്നെ എതിർക്കാനും താൻ പറയുന്നതിൽ കുറ്റം കണ്ടെത്താനും സ്വന്തം പാർട്ടിയിൽ പോലും ആളുകൾ ഉണ്ടെന്നും ശശി തരൂർ പറഞ്ഞു. താൻ പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും നാട് നന്നാകണം എന്നതാണ് ആവശ്യമെന്നും ഡോ. ശശി തരൂർ പറഞ്ഞു. കേരളത്തിന്റെ വിഷയങ്ങളിൽ കുറേകൂടി ഇടപെടണമെന്ന് കുറേ കൂടി ഇടപെടണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ടെന്ന് ശശി തരൂർ പറയുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പിൽ എന്ത് ചുമതല വഹിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ വരുന്നത് ഭരണം ലഭിക്കാൻ മാത്രമാണെന്ന ചിന്ത തനിക്ക് ഇല്ല. അധികാരം ലഭിക്കാൻ വരുന്നവരുണ്ടാകും പക്ഷേ താൻ അങ്ങനെയല്ലെന്ന് ശശി തരൂർ വ്യക്തമാക്കുന്നു.
പാർട്ടി അഭ്യർത്ഥിച്ചത് കൊണ്ടാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് ശശി തരൂർ പറയുന്നു. താനൊരു പാർട്ടി അംഗമാണ്. പക്ഷേ തന്റെ മനസിൽ എപ്പോഴും എങ്ങനെ ഭാരതത്തെ മെച്ചമാക്കാം എന്നുള്ള ചിന്തയാണ്. കേരളത്തിന്റെ വികസനവും ഭാരതത്തിന്റെ ബഹുസ്വരതയും പ്രധാനപ്പെട്ടതാണ്. കേരളത്തിൽ എല്ലാ മേഖലയിലും രാഷ്ട്രീയമുണ്ട്. സാഹിത്യത്തിലും രാഷ്ട്രീയമുണ്ടെന്ന് അദേഹം പറയുന്നു. സ്വകാര്യ സർവകലാശാലകളെ എതിർത്തവരാണ് ആദ്യം ഇടതുപക്ഷം. ഇപ്പോൾ അതിനെ അനുകൂലിക്കുന്നു. പക്ഷേ വിദേശ സർവകലാശാലകൾ വേണ്ടെന്നാണ് തീരുമാനം. അടുത്ത അഞ്ചുവർഷം കഴിയുമ്പോൾ ആ തീരുമാനവും മാറും. പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാകുമ്പോൾ എല്ലായിപ്പോഴും ഇടതുപക്ഷം അതിനെ എതിർത്തിരുന്നു. മൊബൈൽ ഫോണിനെയും കമ്പ്യൂട്ടറിനെയും എതിർത്തവരാണ്. എല്ലാത്തിലും അവർ പുറകെയാണെന്ന് ശശി തരൂർ പറഞ്ഞു.