തിരുവനന്തപുരം : തന്റെ വീടാക്രമണം ബിജെപി ആസൂത്രിതമായി നടപ്പാക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ബിജെപിയുടെ ലക്ഷ്യം പ്രകോപനമുണ്ടാക്കുകയാണ്. സിപിഎം ജാഥയില്‍ കടന്നുകയറി ബിജെപിക്കാര്‍ വനിതാ കൗണ്‍സിലറെ ആക്രമിച്ചു. പാര്‍ട്ടി ഓഫീസ് ആക്രമിച്ചു, കൊടിമരം തകര്‍ത്തു. എന്നാൽ ഞങ്ങള്‍ പ്രതികരിച്ചില്ല. അതിനാല്‍ വീണ്ടും പ്രകോപനമുണ്ടാക്കാനാണ് വീട് ആക്രമിച്ചതെന്നും നാഗപ്പൻ ആരോപിച്ചു.
ബിജെപി ഓഫീസ് സിപിഎം ആക്രമിച്ചെന്നാണ് അവരുടെ ആരോപണം. എന്നാൽ ഇല്ലാത്ത ഓഫീസ് എങ്ങനെ ആക്രമിക്കും? അവിടെ ഒരു ബോര്‍ഡുപേലുമില്ല. രഹസ്യമായി ഓഫീസ് നടത്താന്‍ ബിജെപി നിരോധിച്ച പാര്‍ട്ടിയാണോയെന്നും ആനാവൂർ ചോദിച്ചു. അതിനിടെ, സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമണക്കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. എ.ബി.വി.പിക്കാരായ ലാല്‍, സതീര്‍ത്ഥന്‍, ഹരിശങ്കര്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ വഞ്ചിയൂരില്‍ വനിത കൗണ്‍സിലറെ ആക്രമിച്ച കേസിലും പ്രതികളെന്ന് പോലീസ് വ്യക്തമാക്കി.