പന്തളം: ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയവർ വീടിനുള്ളിലെ സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും തീവച്ചു നശിപ്പിക്കുകയും ചെയ്തു. വളർത്തുനായ്ക്കളെ സംഘം കല്ലെറിഞ്ഞും അടിച്ചും ക്രൂരമായി ഉപദ്രവിച്ചു. മങ്ങാരം പടിഞ്ഞാറ് മുപ്പത്തിയാറുവിളയിൽ അശ്വതി നിവാസിൽ രേഖയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് വെള്ളമൊഴിച്ച് തീയണച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ബൈക്കിലെത്തിയ 2 യുവാക്കളാണ് അക്രമം നടത്തിയതെന്നാണ് പോലീസിനു ലഭിച്ച വിവരം. സംഭവമറിഞ്ഞു ഇവിടെയെത്തിയ സിപിഎം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി അംഗം എ.എച്ച്.സുനിലിനു നേരെയും ആക്രമണശ്രമമുണ്ടായി.
സുനിൽ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞും ഭീഷണി മുഴക്കിയും ഭയപ്പെടുത്തിയാണ് അക്രമികൾ തിരിച്ചു പോയത്. വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് അനുമാനമെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും എസ്എച്ച്ഒ എസ്.ശ്രീകുമാർ പറഞ്ഞു.മെത്ത, കട്ടിൽ, കസേര, വസ്ത്രങ്ങൾ, ടിവി എന്നിവ കത്തി നശിച്ചു. മറ്റുപകരണങ്ങൾ അക്രമികൾ തല്ലിത്തകർത്തു. പൈപ്പും പുറത്ത് സൂക്ഷിച്ചിരുന്ന ബൈക്കുകളും അടിച്ചുതകർത്തിട്ടുണ്ട്. സമീപവാസിയായ ഉത്രം നിവാസിൽ ഷൈജിയുടെ വീട്ടിലെ സൈക്കിളും നശിപ്പിച്ചു. രേഖ കോട്ടയത്താണ് താമസം. മകൻ സൂരജാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സൂരജ് വീട്ടിലില്ലാതിരുന്ന സമയത്താണ് അക്രമം നടന്നത്. സമീപത്ത് തന്നെയുള്ളവരാണ് അക്രമം നടത്തിയതെന്നും ഇവർ ഈ വീട്ടിൽ നേരത്തെ വന്നിരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പോലീസിനോട് പറഞ്ഞു.