ഇടുക്കി : കുതിരയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്, വീട്ടില്‍ പറഞ്ഞാല്‍ കൊന്നുക്കളയുമെന്ന് കുതിരക്കാരന്റെ ഭീഷണി. വിറളിപിടിച്ചോടിയ കുതിരയുടെ ആക്രമണത്തിൽ പന്ത്രണ്ടുകാരനായ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കൊരണ്ടക്കാട് ഡിവിഷനിൽ ഷാനുവിന്റെ മകൻ സ്റ്റനീഷിന് നേരെയാണ് കുതിരയുടെ ആക്രമണമുണ്ടായത്.
കുതിര ആക്രമിച്ച വിവരം പുറത്തു പറയരുതെന്ന് കുട്ടിയെ കുതിരക്കാരൻ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. മൈതാനത്ത് കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ വിറളി പിടിച്ച് ഓടി വന്ന സവാരിക്കുതിര ആക്രമിക്കുകയായിരുന്നു. സഞ്ചാരികൾക്ക് സവാരി നടത്തുന്നതിനായി കൊണ്ടുവന്ന കുതിരകളിലൊന്നാണ് വിറളി പിടിച്ചോടി വന്നത്. കുതിരയുടെ ആക്രമണത്തിൽ കുട്ടിക്ക് സാരമായി പരിക്കേറ്റു.
സംഭവം പുറത്ത് പറയാതിരിക്കാൻ കുട്ടിയെ കുതിരക്കാരൻ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മുഖത്തും ശരീരത്തും പരിക്കേറ്റ് കിടന്ന കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയത്. കുതിരയുടെ ഉടമയുടെ ഭീഷണിയെ തുടർന്ന് കളിക്കിടയിൽ വീണ് പരിക്കേറ്റതാണെന്നാണ് വിവരമറിഞ്ഞെത്തിയ മാതാപിതാക്കളോട് കുട്ടി പറഞ്ഞത്.
വെള്ളിയാഴ്ച രാവിലെ കുട്ടി വീണ്ടും അസ്വസ്ഥതത പ്രകടിപ്പിച്ചതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. മാതാപിതാക്കൾ കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് കുതിര ആക്രമിച്ച കാര്യവും കുതിരക്കാരന്റെ ഭീഷണിയുടെ കാര്യവും കുട്ടി പറയുന്നത്. ഇതോടെ മാതാപിതാക്കൾ ദേവികുളം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതോടെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുതിരയുടെ ഉടമകൾ തനിക്ക് നേരെ വധഭീഷണി ഉയർത്തിയതായി കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
സംഭവം സംബന്ധിച്ച് ചൈൽഡ് ലൈനും പരാതി നൽകുമെന്ന് കുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി. മൂന്നാർ – മാട്ടുപ്പെട്ടി റോഡിലുള്ള കൊരണ്ടക്കാട് 13 കുതിരകളാണ് സവാരിക്കായുള്ളത്. യാതൊരു സുരക്ഷാ സംവിധാനങ്ങളോ സർക്കാർ അനുമതിയോ ഇല്ലാതെയാണ് ഇവിടെ കുതിര സവാരി നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. വൈകുന്നേരങ്ങളിൽ കുതിരയെ കെട്ടിയിടാതെ അഴിച്ചു വിട്ടിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.