ഡല്‍ഹി : നിര്‍ഭയക്കേസ് പ്രതികളുടെ മൃതദേഹം തിഹാര്‍ ജയിലില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. രണ്ട് ആംബുലന്‍സുകളിലായാണ് നാല് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കര്‍ശന ഉപാധികളോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കുക. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കുമെന്നാണ് വിവരം.
ഇന്ന് രാവിലെ 5.30 ഓടെയാണ് നിര്‍ഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ മുകേഷ് സിംഗ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിംഗ് (31) എന്നിവരെയാണ് തൂക്കിലേറ്റിയത്. കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യം പോലും വകവയ്ക്കാതെ നിരവധി പേരാണ് നിര്‍ഭയ പ്രതികളെ തൂക്കിലേറ്റിയ തിഹാര്‍ ജയിലിന് മുന്നില്‍ തടിച്ചുകൂടിയത്. പ്രതികളെ തൂക്കിലേറ്റിയ വാര്‍ത്തയെത്തിയതോടെ ജനങ്ങള്‍ ആര്‍പ്പുവിളിച്ചു. നീതി നടപ്പാക്കിയ നീതിപീഠത്തിന് ജനങ്ങള്‍ നന്ദി പറയുകയും ചെയ്തു.
മകളുടെ ഘാതകരെ തൂക്കിലേറ്റിയതോടെ നീതി ലഭിച്ചുവെന്നായിരുന്നു നിര്‍ഭയയുടെ അമ്മ ആശാദേവിയുടെ പ്രതികരണം. ഏഴ് വര്‍ഷത്തെ പോരാട്ടം ഫലം കണ്ടു. ഇന്നത്തെ ദിനം പെണ്‍കുട്ടികളുടേതാണെന്നും ആശാദേവി പറഞ്ഞു. ശിക്ഷ പാഠമാകണമെന്ന് നിര്‍ഭയയുടെ അച്ഛനും പ്രതികരിച്ചു.