ചെന്നൈ : ചെന്നൈയിലെ ഫ്ലാറ്റിൽ വീട്ടുജോലിയ്ക്ക് നിന്ന പതിനാറുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമയും ഭാര്യയും അറസ്റ്റിൽ. പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്ത സമയത്ത് ദേഹമാസകലം സിഗരറ്റു കൊണ്ട് പൊള്ളൽ ഏൽപ്പിച്ച പാടുകളും അടിയേറ്റ മുറിവുകളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വീട്ടുടമസ്ഥനും ഭാര്യയും അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതികൾ പെണ്‍കുട്ടിയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ചെന്നൈ മേത്ത നഗറിലെ സദാശിവം സ്ട്രീറ്റിലെ ഫ്ലാറ്റിലാണ് സംഭവം. വീട്ടുടമസ്ഥരായ മുഹമ്മദ് നവാസും ഭാര്യ നാബിയയുമാണ് ഇവിടെ താമസിക്കുന്നത്. തഞ്ചാവൂർ സ്വദേശിയായ പതിനാറുകാരിയാണ് ഇവരുടെ വീട്ടിൽ ജോലിയ്ക്ക് നിന്നിരുന്നത്.
പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ലഭിച്ച പരാതിയിലാണ് ഇന്നലെ പോലീസ് വീട്ടിൽ റെയ്ഡ് നടത്തിയത്. പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ വീട്ടിലെ ശുചിമുറിയിൽ പെൺകുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളും സുഹൃത്തായ ലോകേഷും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്ന വിവരം പുറത്ത് വന്നത്. ദീപാവലി ദിനത്തിൽ ജോലി ചെയ്തതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സിഗരറ്റ് കൊണ്ടാണ് ദേഹത്ത് പൊള്ളൽ ഏൽപ്പിച്ചിരിക്കുന്നത്. ലോകേഷും പെൺകുട്ടിയെ മർദിച്ചതായി പോലീസ് പറഞ്ഞു. മർദ്ദനത്തിൽ ബോധരഹിതയായ പെൺകുട്ടിയെ ടോയ്‌ലറ്റിൽ കൊണ്ടുപോയി അടച്ചിടുകയായിരുന്നു. ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന നവാസിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ ലോകേഷിനായി തിരച്ചിൽ തുടരുകയാണ്.





























