പന്തളം: ചോളമണ്ഡലം ഫിനാൻസിൽ നിന്നും വീട്ടമ്മയുടെയും ഭർത്താവിന്റെയും പേരിൽ വായ്പയെടുപ്പിച്ച് കാർ വാങ്ങിയ ശേഷം അത് പണയം വെച്ച് മുങ്ങുകയും പണയമായി വാങ്ങിയ വാഹനം വീറ്റ് പണം സമ്പാദിക്കുകയും ചെയ്ത കേസിൽ രണ്ട് പ്രതികളെ പോലീസ് പിടികൂടി. ആലപ്പുഴ വെണ്മണി കഞ്ഞിക്കുഴി കക്കട രാജേഷ് ഭവനം വീട്ടിൽ രതീഷ് കുമാർ (41), ചങ്ങനാശ്ശേരി ശാന്തിപുരം ആര്യൻകാല പുതുപ്പറമ്പിൽ കറുകച്ചാൽ കണ്ണൻ എന്ന് വിളിക്കുന്ന ജെയ്ത്ത് (30)എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാരക്കര ചക്കുവരക്കൽ സ്വദേശിയായ രതീഷ് കേസിന് ശേഷം സ്ഥലം വിട്ട് മാറിത്താമസിക്കുകയായിരുന്നു. 2020 ജൂൺ 18 നാണ് സംഭവം.
പന്തളം മങ്ങാരം സ്വദേശിനിയുടെയും ഭർത്താവിന്റെയും പേരിൽ 38 തവണകളായി തിരിച്ചടച്ചുകൊള്ളാം എന്ന വ്യവസ്ഥയിൽ 2,98, 29 രൂപ ലോൺ എടുപ്പിച്ച ഒന്നാം പ്രതി രതീഷ്, സ്വന്തം ആവശ്യത്തിനായി കാർ വാങ്ങിയശേഷം വായ്പതുക. തിരിച്ചടയ്ക്കാതെ വിശ്വാസവഞ്ചന കാട്ടുകയായിരുന്നു. എസ് ഐ കെ ബി അജിയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ ഫോൺ ഓഫ് ചെയ്‌തുവെച്ച രതീഷ് ഇടയ്ക്ക് ഓൺ ആക്കിയപ്പോൾ കിട്ടിയ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് സംഘം ഇയാളെ കണ്ടെത്തിയത്. പോലീസിൻ്റെ സാന്നിധ്യം മനസ്സിലാക്കിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് തോട്ടത്തിൽ നിന്ന് ശ്രമകരമായി പിടികൂടുകയായിരുന്നു.
കാർ രതീഷ് 80,000 രൂപയ്ക്ക് ജെയ്ത്തിന് പണയം വെച്ചു. ഇയാൾ പിന്നീട് മറിച്ചു വിൽക്കുകയായിരുന്നു. രതീഷിൻ്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ജെയ്ത്തിനെ ചങ്ങനാശ്ശേരിയിൽ നിന്നും പിടികൂടി. വണ്ടി കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തു. പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. സംഘത്തിൽ എസ് ഐ മാരായ കെ ബി അജി, മനോജ് കുമാർ, പോലീസുദ്യോഗസ്ഥരായ അൻവർഷ എസ്. കെ അമീഷ്, ജലജ എന്നിവരാണ് ഉണ്ടായിരുന്നത്.