വാഷിങ്ടൺ: ഹൂതികള്‍ അമേരിക്കയെ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സഖ്യകക്ഷിയായ യെമനിലെ ഹൂതികള്‍ യുഎസ് സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്കെതിരെ യുദ്ധം ശക്തമാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയ്ക്ക് എതിരെ ആക്രമണം നടത്തില്ലെന്നാണ് ട്രംപ് അവകാശവാദം.
‘ഹൂതികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അവര്‍ അമേരിക്കയുമായി യുദ്ധം ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും’ പ്രസിഡന്റ് പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഡോണള്‍ഡ് ട്രംപ് ഇറാനെതിരായ യുദ്ധത്തെ അഭിസംബോധന ചെയ്തു.
ഇറാനെ ഇല്ലാതാക്കുകയോ സാമ്പത്തികമായി തകര്‍ക്കുകയോ അല്ലെങ്കില്‍ കരാറില്‍ എത്തിച്ചേരുകയോ ആണ് ഏക വഴിയെന്ന് ട്രംപ് പറഞ്ഞു.അതേസമയം, അമേരിക്കയും സഖ്യകക്ഷികളും ഇറാനെതിരായി വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്തുമെന്ന മുന്നറിയിപ്പ് ലഭിച്ചതായി ഇറാന്‍ പറഞ്ഞു.സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന അവകാശവാദവുമായി യെമനിലെ ഹൂതികൾ രംഗത്തെത്തിയിരുന്നു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തീയും കനത്ത പുകപടലവും ദൃശ്യമായതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഹൂതികളുടെ അവകാശവാദം പുറത്തുവന്നത്.
റിയാദിൽ ഏത് കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതികൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, സൗദിയുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ചെങ്കടൽ തീരത്തെ യൻബുവിലെ അരാംകോയുടെ ഒരു കേന്ദ്രത്തെയും ആക്രമിച്ചതായി അവർ അറിയിച്ചു. യെമൻ തലസ്ഥാനമായ സനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ നടത്തിയതെന്നും ഹൂതികൾ വ്യക്തമാക്കിയിട്ടുണ്ട്.































