പാലക്കാട് : എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഷോളയാർ പോലീസാണ് അറസ്റ്റ് ചെയ്തത്. ആദിവാസി ഭൂമി കയ്യേറി, ജാതിപ്പേരു വിളിച്ചു, ആദിവാസി വീടുകൾ കത്തിച്ചു തുടങ്ങിയ പരാതിയിലാണ് അറസ്റ്റ്. മറ്റൊരു കേസിൽ പരാതി കൊടുക്കാനായി ഡിവൈ.എസ്.പി ഓഫീസിലെത്തി തിരിച്ചുപോരുമ്പോൾ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് അജി കൃഷ്ണന്റെ മകൻ നികിത് കൃഷ്ണൻ പറഞ്ഞു. ഇന്ന് രാവിലെയാണ് അജി കൃഷ്ണൻ വിദേശത്ത് നിന്നുമെത്തിയത്.
സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് ജോലി നൽകിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ഥാപനമാണ് എച്ച്ആർഡിഎസ്. സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടര്‍ന്ന് സന്നദ്ധ സംഘനയായ എച്ച്ആർഡിഎസ്സിന്‍റെ രാഷട്രീയമടക്കം ഏറെ ചര്‍ച്ചയായിരുന്നു. ഹൈറേഞ്ച് റൂറൽ ഡവലപ്മെന്‍റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ്സ് കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. 1995-ൽ രൂപീകൃതമായതാണ് സംഘടന. സംഘടന ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാന്‍ എസ്‍സി എസ്‍ടി കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.