കൊല്ലം: ഓണക്കാലം എത്തിയപ്പോൾ ആശ്വാസമായി പച്ചക്കറി വിലയിൽ ഇടിവ്. പ്രധാനപ്പെട്ട എട്ടോളം പച്ചക്കറി ഇനങ്ങൾക്ക് രണ്ടാഴ്ച മുൻപുള്ളതിനെ അപേക്ഷിച്ച് കിലോയ്ക്ക് പത്തും ഇരുപതും രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സെഞ്ച്വറിയിൽ എത്തി നിന്നിരുന്ന ചേനയ്ക്ക് ഇപ്പോഴത്തെ ഹോൾസെയിൽ വില കിലോയ്ക്ക് 65 ആണ്. വെളുത്തുള്ളി കിലോയ്ക്ക് 100 രൂപ കുറഞ്ഞ് ഹോൾസെയിൽ വില 300 ആയി. മുളക്, ബീറ്റ്‌റൂട്ട്, സവാള, ചെറിയഉള്ളി , ക്യാരറ്റ്, ഇഞ്ചി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കാണ് താമതമ്യേന വില കുറഞ്ഞത്. എന്നാൽ വഴുതന, നാടൻ പടവലം, വെണ്ടയ്ക്ക എന്നീ ഇനങ്ങൾക്ക് 10 രൂപ വീതം കൂടി. ക്യാബേജ്, മുരിങ്ങയ്ക്ക, തക്കാളി എന്നിവയ്ക്ക് മാറ്റം ഉണ്ടായിട്ടില്ല. രണ്ടാഴ്ച മുൻപ് കിലോയ്ക്ക് 80 രൂപ ഉണ്ടായിരുന്ന കറിനാരങ്ങയ്ക്ക് ഓണം എത്തിയതോടെ 110 ആയി. 100 രൂപ ഉണ്ടായിരുന്ന മാങ്ങയ്ക്ക് 120 ആയി.
അടുത്ത രണ്ടുദിവസം അഞ്ചു രൂപയോളം വിലകൂടാൻ സാദ്ധ്യത ഉണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.കോയമ്പത്തൂർ, പാവൂർ സത്രം, തിരുനെൽവേലി, മൈസൂർ, മേട്ടുപ്പാളയം, അലൻകുളം, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറി എത്തുന്നത്. ജില്ലയിൽ ഹോർട്ടികോർപ്പ്, കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തിൽ ഓണം മുന്നിൽ കണ്ട് ആരംഭിച്ച ചന്തകളിൽ തദ്ദേശീയമായി കൃഷി ചെയ്ത പച്ചക്കറികളും ആവശ്യത്തിനുണ്ട്.