ആലപ്പുഴ : കായംകുളം കറ്റാനത്ത് ഇന്നലെ രാത്രിയുണ്ടായ വൻ തീപിടുത്തത്തിൽ കോടികളുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം.
കറ്റാനം കെപി ജംഗ്ഷനിലുള്ള ഒരു നാലുനില കെട്ടിടത്തിലാണ് ആദ്യം തീ പടർന്നത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് നാലുനില കെട്ടിടത്തിൽ ആദ്യം തീപിടുത്തമുണ്ടായത്. ഏകദേശം ഒന്നര മണിക്കൂറിനു ശേഷം തീ നിയന്ത്രണവിധേയമാകാതെ സമീപത്തെ സ്ഥാപനങ്ങളിലേക്കും കെട്ടിടത്തിന് പിന്നിലുള്ള രണ്ട് വീടുകളിലേക്കും പടർന്നു.
സമീപ ജില്ലകളിൽ നിന്നടക്കം 25 ഫയർ യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. യൂണിറ്റുകളിലെ വെള്ളം പൂർണ്ണമായും തീർന്നിട്ടും തീ നിയന്ത്രിക്കാൻ ഏറെ പ്രയാസപ്പെട്ടു. ഒടുവിൽ പുലർച്ചെ രണ്ടരയോടെയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമായത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിൽ ഫർണിച്ചർ കട, സ്കൂൾ ബാഗുകളും കിറ്റുകളും വിൽക്കുന്ന സ്ഥാപനം, ജിംനേഷ്യം എന്നിവ പ്രവർത്തിച്ചിരുന്നു. ഇവിടെയെല്ലാം വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആദ്യ കെട്ടിടത്തിൽ തീ പടർന്നപ്പോൾ തന്നെ ഉള്ളിലുണ്ടായിരുന്ന ആളുകളെ പൂർണ്ണമായും പുറത്തെത്തിക്കാൻ സാധിച്ചത് വലിയൊരു അപകടം ഒഴിവാക്കി.
കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും, പുലർച്ചെ രണ്ടരയോടെ അകത്ത് കയറി നടത്തിയ പരിശോധനയിൽ ആളപായമില്ലെന്ന് സ്ഥിരീകരിച്ചു. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി ഫയർഫോഴ്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തും.





























