ആലപ്പുഴ: മകളെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയ അമ്മയെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലാണ് പോലീസിന്റെ തനി സ്വഭാവം കാണിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ഇക്കാര്യത്തില്‍ പോലീസ് ഓഫിസര്‍ നേരിട്ട് ഹാജരാകാന്‍ സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ഉത്തരവിട്ടു. 28 ന് 11 മണിക്ക് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകാനാണ് കമ്മീഷൻ പി മോഹനദാസ് നിർദ്ദേശം നൽകിയത്. മാരാരിക്കുളം പൊള്ളേത്തൈ സ്വദേശിനി സരസമ്മ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സരസമ്മയുടെ മകളെ ഭർത്താവായ ആര്യങ്കര സ്വദേശി സതീഷ് ബാബുവിന്റെ വീട്ടിൽ നിന്നാണ് ജനുവരി 27 മുതൽ കാണാതായത്.
വിവാഹിതയായ മകളെ ഭർത്താവിന്റെ വീട്ടിൽ നിന്നു കാണാതായെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി സരസമ്മ ചെന്നിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാതെ മാതാവിനെ വിരട്ടി തിരിച്ചയക്കുകയായിരുന്നു പോലീസ്. കാണാതായ യുവതിക്ക് 12 വയസ്സുള്ള ഒരു മകളുണ്ട്. ഒന്നരവർഷം മുമ്പ് മകൾ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചതായും ഭർത്താവിന്റെ വീട്ടിൽ നിന്നും മാനസിക ശാരീരിക പ്രയാസങ്ങൾ അനുഭവിച്ചിരുന്നതായും പരാതിയിൽ പറയുന്നു. പരാതിയുമായി ചെന്നപ്പോൾ മണ്ണഞ്ചേരി എസ്എച്ച്ഒ തങ്ങളെ ഭീഷണിപ്പെടുത്തിയതായി സരസമ്മ പരാതിയില്‍ പറയുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.