ഹൈദരാബാദ് : തെലങ്കാനയിലെ ഭൂപാൽപള്ളി ജില്ലയിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മെഡിക്കൽ വിദ്യാർത്ഥിയായ തുമ്മനപ്പള്ളി വംശിയുടെ (22) മൃതദേഹമാണ് കിണറ്റിൽ കയ്യും കാലും കയറിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. ഖമ്മത്തിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലാണ് വംശി പഠിച്ചുകൊണ്ടിരുന്നത്.
വെള്ളിയാഴ്ച രാവിലെ വംശി ഖമ്മത്തിലേക്ക് പുറപ്പെട്ടു. വൈകുന്നേരം അദ്ദേഹം മാതാപിതാക്കളെ വിളിച്ച് ഹോസ്റ്റലിൽ എത്തിയെന്ന് അവരോട് പറഞ്ഞു. എന്നാൽ ശനിയാഴ്ച രാവിലെ കൃഷിയിടത്തിൽ എത്തിയ വംശിയുടെ പിതാവ് മകന്റെ മൃതദേഹം അവിടെ കിടക്കുന്നതാണ് കണ്ടത്. സംശയാസ്പദമായ മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പിന്നിലുള്ള ലക്ഷ്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് റെഗോണ്ട പോലീസ് സബ് ഇൻസ്പെക്ടർ ജി കൃഷ്ണ പ്രസാദ് പറഞ്ഞു.