കൊല്ലം: ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ വീണ്ടും പങ്കെടുത്ത് എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന പഠനശിബിരത്തിൽ ഉദ്ഘാടകനായാണ് വൈസ് ചാൻസലർ പങ്കെടുത്തത്. തൻ്റെ പങ്കാളിത്തം വിവാദമാകുമെന്ന് ചടങ്ങിൽ തന്നെ വിസി പ്രസംഗിച്ചു. എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തുവെന്ന് നാളെ മാധ്യമങ്ങൾ പറയും. പലരും എതിർക്കുകയും ചെയ്യും. പക്ഷേ താൻ പങ്കെടുക്കുന്നത് ഇന്റലക്ച്വൽ പരിപാടിയിലാണ്. അത് ആരും കാണില്ലെന്നുമായിരുന്നു വിസിയുടെ വിശദീകരണം.
ദേശസ്നേഹം, ധാർമികത, രാഷ്ട്രബോധം എന്നിവയാണ് എല്ലാത്തിലും വലുതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പരിപാടിയിൽ ജെൻസി തലമുറയുടെ സമരങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ജെൻസി തലമുറ അവരുടെ ചുമതല മറന്നുപോകുകയാണെന്നും വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കുള്ള വളർച്ച തടയാൻ ആഭ്യന്തരമായി പിന്തുണയ്ക്കുന്നവരുടെ കൈകളിലെ ഉപകരണമായി അവർ മാറിയെന്നും മാവൂത്ത് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സമഗ്ര പുരോഗതി തടയാനുള്ള വിദേശ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയാൻ ജെൻസികൾക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



























