ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടാണെന്ന് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. ഇന്ത്യൻ സൈന്യത്തെയും, സൈനികരെയും കുറിച്ച് അഭിമാനം തോന്നുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യം രാജ്യത്തെ ഓരോ പൗരന്റെയും വിശ്വാസമാണെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ 140 കോടി വരുന്ന ഇന്ത്യൻ ജനത സൈന്യത്തോടൊപ്പം നിൽക്കുന്നുവെന്നും കെജ്‌രിവാൾ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് ഇന്ത്യ തിരിച്ചടി നൽകിയ സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ പ്രതികരണം. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് പുലർച്ചെയാണ് ഇന്ത്യ പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത്.
പഹൽഗാം ഭീകരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായാണ് കരസേന നൽകുന്ന വിവരം. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിലാണ് തിരിച്ചടി. മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയത്. കോട്ലി, ബഹ്വൽപൂർ, മുസാഫറാബാദ്, മുറിഡ്കെ എന്നിവിടങ്ങളിലാണ് ആക്രമണം. പാകിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളും പാക്ക് അധീന കാശ്മീരിലെ 5 ഭീകര കേന്ദ്രങ്ങളുമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഭീകരർക്ക് പരിശീലനം നൽകുന്ന ഇടങ്ങളാണ് പ്രധാനമായി ആക്രമണം നടത്തിയതെന്നുമാണ് പുറത്ത് വരുന്ന വിവരം. ഭീകരസംഘടനകളുടെ കൺട്രോൾ റൂമുകൾ തകർത്തുവെന്ന് വിവരം.