തിരുവനന്തപുരം: ക്വാറി ഉടമ മലയിൻകീഴ് സ്വദേശി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരയുന്ന സുനിൽകുമാർ നാടകീയമായി തമിഴ്‌നാട് പോലീസിനു കീഴടങ്ങി. കൊലപാതകം ചെയ്യുന്നതിനാണെന്നറിയാതെയാണ് സർജിക്കൽ ബ്ലേഡും മറ്റ് ഉപകരണങ്ങളും വാങ്ങിനൽകിയതെന്ന് ഇയാൾ പോലീസിനു മൊഴിനൽകി. മൂന്നുദിവസമായി തമിഴ്‌നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനത്തുമായി തിരച്ചിൽ നടത്തിവരവേയാണ് ഞായറാഴ്ച രാത്രി സുനിൽകുമാർ വക്കീലുമായി കളിയിക്കാവിള പോലീസ് സ്റ്റേഷനിൽ ഹാജരായത്. ശനിയാഴ്ച രാവിലെ സുനിൽകുമാറിന്റെ കാർ കുലശേഖരത്തിനു സമീപത്ത് റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് കേരളത്തിനും തമിഴ്‌നാടിനും പുറമേ കർണാടക കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിരുന്നു.
സുനിൽകുമാറിനെ പ്രത്യേക അന്വേഷണസംഘം മാർത്താണ്ഡത്തെ രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്തുവരികയാണ്. ഏഴുമാസം മുൻപാണ് ഒന്നാം പ്രതിയായ സജികുമാറുമായി ബന്ധപ്പെടുന്നതെന്ന് ഇയാൾ പോലീസിനോടു വെളിപ്പെടുത്തി. ഗ്ലൗസും ബ്ലേഡുമടക്കമുള്ള ഉപകരണങ്ങൾ താൻ വാങ്ങിനൽകിയതാണെന്നു സമ്മതിച്ച ഇയാൾ പക്ഷേ, ഇതെന്തിനുവേണ്ടിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ, അന്വേഷണസംഘം ഈ മൊഴികൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. തനിക്കു വസ്ത്രങ്ങൾ വാങ്ങിനൽകുകയും അന്നേദിവസം കളിയിക്കാവിളയിൽ കാറിൽ എത്തിക്കുകയും ചെയ്തത് സുനിൽകുമാറാണെന്ന് സജികുമാർ നേരത്തെ അന്വേഷണസംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ട്.