തൊടുപുഴ : യുവാവിനെ ഹണി ട്രാപ്പിൽപെടുത്തി ബന്ദിയാക്കി പണവും സ്കൂട്ടറും മൊബൈൽ ഫോണും കവർന്ന കേസിൽ യുവതി അറസ്റ്റിൽ. കഴിഞ്ഞ ദിവസം കട്ടപ്പനയിൽനിന്ന് അറസ്റ്റിലായ തോപ്രാംകുടി വാണിയപ്പിള്ളിൽ ടിൻസൺ എബ്രഹാമിന്‍റെ ഭാര്യ മായാമോളാണ് (30) പിടിയിലായത്.
മായാമോളുടെ ഫോൺ ഉപയോഗിച്ചാണ് ശാന്തൻപാറ സ്വദേശി ജോഷിയെ പ്രതികൾ ഹണി ട്രാപ്പിൽ കുരുക്കിയത്. ചാറ്റിങ്ങിനിടെ മായാമോളുടെ ശബ്ദമാണ് വോയിസ് ക്ലിപ്പായി അയച്ചിരിക്കുന്നത്. ചാറ്റിങ്ങിനിടെ തൊടുപുഴക്കാരിയായ മറ്റൊരു സ്ത്രീയുടെ മുഖമില്ലാത്ത നഗ്നചിത്രങ്ങൾ അയച്ചുനൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മായാമോൾ നേരിട്ട് ഫോണിൽ ജോഷിയെ വിളിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ, സംഭവദിവസം ജോഷിയെ തൊടുപുഴ മൈലക്കൊമ്പിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയത് മറ്റൊരു പെൺകുട്ടിയാണെന്ന് പോലീസ് പറഞ്ഞു.
ഇവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ടിൻസൺ അറസ്റ്റിലായ വിവരം തിരക്കാൻ തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മായാമോൾ പിടിയിലാകുന്നത്. ടിൻസണെ രണ്ട് ദിവസത്തേക്ക് ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളായ തൊടുപുഴ കരിമണ്ണൂർ സ്വദേശി അർജുൻ, മൈലക്കൊമ്പ് സ്വദേശി അമൽ എന്നിവർ പിടിയിലാകാനുണ്ട്.
ശാന്തൻപാറ സ്റ്റേഷനിലെ ഒരു പോക്സോ കേസിലെ പ്രതിയാണ് ടിൻസൺ. ഈ കേസിൽനിന്ന് രക്ഷപ്പെടാൻ ടിൻസണും സുഹൃത്തുക്കളും ആസൂത്രിതമായി നടത്തിയ തന്ത്രമായിരുന്നു ഹണി ട്രാപ്. ടിൻസണിന്‍റെ ഭാര്യയുടെ കൂട്ടുകാരിയുടെ പേരിൽ വ്യാജ ഐ.ഡിയുണ്ടാക്കി ജോഷിയുമായി ചാറ്റ് ചെയ്യുകയായിരുന്നു. ഇതിനുശേഷം ജോഷിയെ മൈലക്കൊമ്പിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് അവശനാക്കി. കത്തികൊണ്ട് മുറിവേൽപിച്ചു. ഇതിനുശേഷം ശാന്തൻപാറയിലെ പോക്സോ കേസിലെ പ്രതി താനാണെന്ന് ജോഷിയെകൊണ്ട് പറയിപ്പിക്കുന്ന വിഡിയോ ചിത്രീകരിച്ചു. ഇത് കോടതിയിൽ ഹാജരാക്കുകയായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു.