കോഴിക്കോട്: സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി. ഏകീകൃത സിവിൽ കോഡ്, ഹിന്ദു മുസ്ലിം പ്രശ്നം മാത്രമാക്കി കാണാൻ ബിജെപിയും സിപിഎമ്മും ഒരുപോലെ ശ്രമിക്കുന്നു. കോൺഗ്രസിന് ഇക്കാര്യത്തിൽ ആശയ കുഴപ്പം ഇല്ല. പിണറായി വിജയന്‍റേയും എം വിഗോവിന്ദന്‍റേയും ഒത്താശ വേണ്ട. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകും. വ്യക്തി നിയമത്തിൽ സിപിഎം നിലപാട് എന്താണ്? പണ്ട് ആരിഫ് മുഹമ്മദ് ഖാനെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ച ആളുകൾ ആണ് സിപിഎം. ഏക സിവിൽ കോഡിൽ കോൺഗ്രസിന് വ്യക്തതക്കുറവില്ല. ഇന്നലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിൽ കോൺഗ്രസ്സാണ് നിലപാട് പറഞ്ഞത്. കോൺഗ്രസിന് നിലപാടില്ലെന്നു പറയുന്ന മന്ത്രി റിയാസ്, ആദ്യം അമ്മായി അച്ഛൻ്റെ കൈതോലപ്പായയെക്കുറിച്ച് പറയട്ടെ. മോഡിയുടെ കാർബൺ പതിപ്പാണ് പിണറായി വിജയന്‍. ഡൽഹിയിൽ ഈനാംപേച്ചി എങ്കിൽ തിരുവനന്തപുരത്ത് മരപ്പട്ടിയാണ്. പൗരത്വ ബില്ലിനെതിരെ സമരം ചെയ്തവരുടെ കേസ് പിൻവലിക്കാത്ത സിപി എമ്മിനൊപ്പം ആര് പോകുമെന്നും കെ.മുരളീധരൻ ചോദിച്ചു
രാഷ്ട്രീയ എതിരാളികളെ കൊല്ലാൻ ഗുണ്ടകളെ വിടുന്ന പാർട്ടിയാണ് സിപിഎം. ജി.ശക്തിധരൻ്റെ വെളിപ്പെടുത്തൽ ഗൗരവതരമാണ്. ടി പി ചന്ദ്രശേഖരനു സംഭവിച്ചത് കെ.സുധാകരനും സംഭവിക്കുമായിരുന്നു. ഇതിന്‍റെ ശ്രദ്ധ തിരിച്ചുവിടാൻ കൂടി വേണ്ടിയാണ് കള്ളക്കേസുകൾ എടുക്കുന്നത്. മോൺസണിന്‍റെ കസേരയിൽ കയറി ഇരുന്ന ആളാണ് ലോക്നാഥ് ബഹറ. അയാൾക്ക് എതിരെ കേസ് ഇല്ല. ചികിത്സക്ക് പോയ സുധാകരന് എതിരെ മാത്രം കേസ് എടുത്തു. പ്രശാന്ത് ബാബുവിനെ ഇറക്കിയുള്ള കളിയും വിജയിച്ചില്ല. ആരോപണങ്ങളിൽ പ്രശാന്ത് ബാബുവിന് തന്നെ വ്യക്തത ഇല്ല. പ്രതിപക്ഷ നേതാവിന് എതിരെയും ഉപയോഗിച്ചത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.