തൃശ്ശൂര്‍ : ഭീഷണിയുമായി ഹൈറിച്ച് ഓൺലൈൻ ഷോപ്പിയിലെ ടീം ലീഡര്‍മാര്‍. കോടികളുടെ നികുതിവെട്ടിപ്പിന് അറസ്റ്റിലാകുകയും മണി ചെയിന്‍ മാതൃകയിലുള്ള പദ്ധതികള്‍ക്കെതിരെ അന്വേഷണം നേരിടുകയുമാണ് തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ (high rich online shoppe pvt ltd https://highrich.in) ഉടമകള്‍. അന്വേഷണം ശക്തമായതോടെ ഇവര്‍ ഒളിവിലാണെന്നും പറയുന്നു. ഇതോടെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയിലെ ടീം ലീഡര്‍മാര്‍ പരാതിക്കാര്‍ക്കെതിരെ ഭീഷണിയുമായി എത്തിയിരിക്കുകയാണ്. ഇവരുടെതന്നെ വാട്സപ്പ് ഗ്രൂപ്പില്‍ നല്‍കിയ സന്ദേശമാണ് ചോര്‍ന്നത്.
പരാതികൾ ഒതുക്കി തീർക്കാൻ എന്ത് മാർഗവും സ്വീകരിക്കണമെന്ന തരത്തിലുള്ള ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഒരു മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനെ വിലക്കെടുക്കണമെന്നും അതിന് വഴങ്ങിയില്ലെങ്കിൽ ഇല്ലാതാക്കണമെന്നും അതിനായി ഒരു സംഘത്തെത്തന്നെ സജ്ജമാക്കാനുമുള്ള നിർദ്ദേശമായിരുന്നു ആ ഓഡിയോ സന്ദേശത്തിൽ. അതിന് പിന്നാലെയാണ് ഇപ്പോൾ നിക്ഷേപത്തുക തിരിച്ചു ചോദിച്ചതിന് നിക്ഷേപകനും സിനിമ മേഖലയിൽ അറിയപ്പെടുന്ന ഒരു വ്യക്തിയുമായ സുധീഷ് എന്നയാൾക്കെതിരെ ഹൈറിച്ച് ലീഡറുടെ ഭീഷണി. സ്ത്രീകളെ ഉപയോഗിച്ച് വ്യാജ പരാതി നൽകി ജയിലാക്കുമെന്നാണ് ഭീഷണി. മാത്രമല്ല റിലീസ് ചെയ്യാനിരിക്കുന്ന ഇദ്ദേഹത്തിന്റെ സിനിമയെ തകർക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയെന്നാണ് സുധീഷ് ചെമ്പകശ്ശേരി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് സുധീഷ് പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് (ഞെരുവിശ്ശേരി, ആറാട്ടുപുഴ, തൃശ്ശൂര്‍), കമ്പിനിയുടെ ഡയറക്ടര്‍ കൊല്ലാട്ട് ദാസന്‍ പ്രതാപന്‍, പ്രതാപന്റെ ഭാര്യ കാട്ടൂകാരന്‍ ശ്രീധരന്‍ ശ്രീന എന്നിവരാണ് പ്രതിപ്പട്ടികയില്‍. ആഭ്യന്തര സെക്രട്ടറിയുടെയും കോമ്പിറ്റന്റ് അതോറിറ്റിയുടേയും ഉത്തരവ് പ്രകാരം ഹൈറിച്ചിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമകളുടെയും സ്ഥാവരജംഗമ വസ്തുവകകള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഇതില്‍ ചങ്ങലക്കണ്ണികളായി പ്രവര്‍ത്തിച്ചിരുന്നവര്‍ ഭീഷണിയുമായി പരസ്യമായി രംഗത്തെത്തിയത്.
ഒരു നിക്ഷേപകന് പോലും പരാതിയില്ലെന്നാണ് ഹൈറിച്ചിന്റെ അവകാശവാദം. പരാതിയുമായി വരുന്നവരെ ഭീഷണിപ്പെടുത്തി പിൻതിരിപ്പിക്കുകയാണ് ഹൈറിച്ച് ഉടമകളും പ്രവര്‍ത്തകരും ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം മറികടന്ന് നിരവധി പേരാണ് ഇപ്പോൾ പരാതി നൽകാൻ മുന്നോട്ടു വരുന്നത്. ഇതിനോടകം നിരവധി പരാതികൾ വിവിധ സ്റ്റേഷനുകളിലായി ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. പാലക്കാട് സ്വദേശിയായ സുധീഷ് 10000 രൂപയാണ് ഹൈറിച്ചിൽ ഇൻവെസ്റ്റ് ചെയ്തത്. ആഴ്ചയിൽ 105 രൂപ വീതം മൂന്നിരട്ടിയായി തിരിച്ചു ലഭിക്കുമെന്നും വേറെ ആളുകളെ ജോയിൻ ചെയ്യിപ്പിക്കുകയാണെങ്കിൽ പുതിയ അംഗം ജോയിൻ ചെയ്യുന്നത് അനുസരിച്ച് കൂടുതൽ പണം തന്റെ അക്കൗണ്ടിലേക്ക് വരുമെന്നും മറ്റു പറഞ്ഞു കബളിപ്പിച്ചാണ് ബിസിനസിൽ ചേർത്തതെന്നാണ് സുധീഷ് പരാതിയിൽ പറയുന്നത്.
എന്നാൽ പണം ലഭിക്കാത്തതിനെ തുടർന്ന് സുധീഷ്, തന്നെ ജോയിൻ ചെയ്യിച്ചവരുമായി ബന്ധപ്പെട്ടപ്പോൾ കമ്പനി കുറച്ച് പ്രശ്നങ്ങളിൽ ആണെന്നും ഉടൻ ശരിയാകുമെന്നുമാണ് അറിയിച്ചത്. എന്നാൽ ഹൈറിച്ചിന്റെ തട്ടിപ്പിനെ സംബന്ധിച്ച് ചാനലുകളിൽ ദിവസേന വാർത്ത വന്നതോടെ ഇതുമായി ബന്ധപ്പെട്ട് താന്‍ കൂടുതല്‍ അന്വേഷണം നടത്തിയെന്നും ഇവര്‍ നടത്തുന്നത് മണിചെയിന്‍ തട്ടിപ്പാണെന്ന് മനസ്സിലായതായും സുധീഷ് പറയുന്നു. തന്നെ പദ്ധതിയില്‍ ചേര്‍ത്തവരോട് ഇതേപ്പറ്റി കൂടുതല്‍ തിരക്കിയപ്പോള്‍ പ്രിൻസ്, ഗൗരി എന്നീ പേരുകളില്‍ അറിയുന്നവര്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ സുധീഷ് പറയുന്നു.