കൊച്ചി : ഐ.ടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഐ.ടി.ഐ.എല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ 2011-12 സാമ്പത്തികവര്‍ഷം മുതല്‍ നടത്തിയ നിയമനങ്ങള്‍ ചട്ടപ്രകാരവും സുതാര്യവുമായിരുന്നില്ലെന്ന് ധനകാര്യ പരിശോധനാ റിപ്പോര്‍ട്ട്.
നിയമനം സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നപ്പോള്‍ ഇക്കാര്യം പരിശോധിക്കാന്‍ മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. 2020 ആഗസ്റ്റ് ആറ് മുതല്‍ ഫെബ്രുവരി വരെ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ (ഐ.സി.ഒ.എസ്.എസ്) എന്ന സ്ഥാപനത്തില്‍ പരിശോധന നടത്തി. അതിലൂടെ പുറത്ത് വന്നത് വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാതെ നടത്തിയ നിയമനങ്ങളുടെ ചിത്രമാണ്.
സംസ്ഥാനത്തെ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്‌ട് പ്രകാരം 2009ല്‍ രൂപീകരിച്ച സ്വയംഭരണ സ്ഥാപനമാണിത്. വിവരസാങ്കേതികവിദ്യ വകുപ്പിന്റെ 2008 ജൂലൈ 23ലെ ഉത്തരവ് പ്രകാരമാണ് ഇതിന് ഭരണാനുമതി നല്‍കിയത്. മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ (എം.ഒ.എ) പ്രകാരം (കരട്) ഭരണപരമായ കാര്യനിര്‍വഹണത്തിന് ഗവേണിങ് ബോഡിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിലുണ്ട്. എന്നാല്‍ ഈ കരടിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടില്ല. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ – വിവരസാങ്കേതികവിദ്യ വകുപ്പ് സെക്രട്ടറി (ചെയര്‍മാന്‍), ഐ.ടി പാര്‍ക്കിന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രച്ചര്‍ (കെ.എസ്.ഐ.ടി.ഐ.എല്‍) ഡയറക്ടര്‍, ധനകാര്യവകുപ്പിലെ പ്രതിനിധി, മറ്റ് ഏഴ് പേരില്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്നവരായിരിക്കും എന്നാണ് കരടിലെ നിര്‍ദ്ദേശം.
വിവര സാങ്കേതിക വകുപ്പിന്റെ 2020 ജനുവരി 24ലെ ഉത്തരവ് പ്രകാരം സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി 15 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഈ അനുവദിക്കപ്പെട്ട തസ്തികയിലേക്കുള്ള നിയമനം നാളിതുവരെ നടന്നിട്ടില്ല. 2009ല്‍ രൂപീകൃതമായ സ്ഥാപനത്തില്‍ 2020 ജനുവരി 24ന് മാത്രമാണ് തസ്തിക അനുവദിച്ചു ഉത്തരവിറങ്ങിയത്. 2009 മുതല്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത നിരവധി തസ്തികയിലേക്ക് നിയമനം നടത്തി. സെന്ററിലെ നിയമനം സംബന്ധിച്ച് പ്രത്യേക ചട്ടം നാളിതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. കണ്‍സള്‍ട്ടന്‍സി കമ്പിനികള്‍ വഴി നിയമനം ലഭിച്ചവരും കരാര്‍ ജീവനക്കാരും ഉള്‍പ്പെടെ നിലവില്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 53 ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ചു. ചില ഉദാഹണങ്ങള്‍ മാത്രം പരിശോധിച്ചാല്‍ നിയമനത്തിലെ അട്ടിമറി വ്യക്തമാകും.
2017 മാര്‍ച്ച് 27ലെ നോട്ടിഫിക്കേഷന്‍ പ്രകാരം നിയമനം നടത്തുന്നതിന് പത്രപ്പരസ്യം നല്‍കി. പ്രോഗ്രാം മേധാവി (റിസര്‍ച്ച് ആന്‍ഡ് അക്കാദമിക്) തസ്തികയിലെ നിയമനത്തിനായി ഏപ്രില്‍ 22ലെ ഉത്തരവ് പ്രകാരം ഇന്‍റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചു. തസ്തികയിലേക്ക് ഗവേണിങ് ബോഡിയിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമായ എം. അരുണ്‍ അപേക്ഷ സമര്‍പ്പിച്ചു. അരുണിനെ നിയമിക്കാന്‍ ഇന്‍റര്‍വ്യൂ ബോര്‍ഡ് ശിപാര്‍ശ നല്‍കി. ഐ.ടി സെക്രട്ടറി എം. ശിവശങ്കരന്‍, സി-ഡാക്ക് അസോസിയേറ്റ് ഡയറക്ടര്‍ പി.എം. ശശി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ. സജി ഗോപിനാഥ്, ഐ.സി.എഫ്.ഒ.എസ്.എസ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് എന്നിവരായിരുന്നു ഇന്‍റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങള്‍. ഇന്‍റര്‍വ്യൂവിന് എത്തിയ ഉദ്യോഗാര്‍ഥി അരുണും ഈ കാലയളവില്‍ ഈ സ്ഥാപനത്തിലെ അംഗമായിരുന്നു. സ്ഥാപനത്തിലെ ഗവേണിങ് ബോഡിയിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമായ അരുണിനെ ബോര്‍ഡിലെ മറ്റൊരു അംഗം ഇന്‍റര്‍വ്യൂ ചെയ്ത് ഉയര്‍ന്ന മാര്‍ക്ക് നല്‍കി. ഇന്‍റര്‍വ്യൂവിന് ആകെയുള്ള 10 മാര്‍ക്കില്‍ എട്ട് മാര്‍ക്ക് അദ്ദേഹത്തിനു ലഭിച്ചു. അരുണിനെക്കാള്‍ അക്കാദമി യോഗ്യതയും ഡോക്ടറേറ്റും ഉണ്ടായിരുന്ന ആര്‍.ആര്‍. രാജീവിനേക്കാളും ആറ് മാര്‍ക്ക് അരുണിന് അധികം ലഭിച്ചു.
സ്ഥാപനത്തിന്റെ ഗവേണിങ് ബോഡിയിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമായിരിക്കെ അരുണിന് കരാര്‍ വ്യവസ്ഥയില്‍ നല്‍കിയ നിയമനം ക്രമപ്രകാരമല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അരുണ്‍ അപേക്ഷ നല്‍കിയ നടപടി സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ല. ഇന്‍റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങളെ സ്വാധീനിക്കാനുള്ള സാഹചര്യം ഇവിടെ പകല്‍പോലെ വ്യക്തമാണ്. ഈ നിയമത്തില്‍ സുതാര്യതയില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അരുണിന്റെ സേവനം അവസാനിപ്പിക്കുന്നതിന് ഭരണ വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം.
അപേക്ഷ ക്ഷണിക്കാതെയും നിയമനം നടത്താനുള്ള അധികാരം എം. ശിവശങ്കരന്‍ അടക്കമുള്ള അധികാര കേന്ദ്രങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് ഫയലുകള്‍ വ്യക്തമാക്കുന്നത്. 2017ലെ പത്ര പരസ്യത്തില്‍ മൂന്ന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു പേര്‍ പ്രോഗ്രാം മേധാവിയും മൂന്നാമത്തേത് ടെക്നിക്കല്‍ കോഓര്‍ഡിനേറ്ററുമായിരുന്നു. 2017 മേയ് നാലിന് നിയമനം നടന്നു. അതിനോടൊപ്പം ഡയറക്ടറുടെ ഉത്തരവ് പ്രകാരം ടെക്നിക്കല്‍ കണ്സള്ട്ടന്റ് എന്ന തസ്തികയിലേക്ക് പ്രതിമാസം 60,000-70,000 രൂപ ശമ്പള നിരക്കില്‍ നാലാമതായി ആര്‍. സമ്പത്ത് കുമാറിനെക്കൂടി നിയമിച്ചു. അദ്ദേഹം അപേക്ഷ നല്‍കിയത് പ്രോഗ്രാം മേധാവിയുടെ തസ്തികയിലേക്കാണ്.
നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷ ക്ഷണിക്കാത്ത ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് സമ്പത്ത് കുമാറിന് നിയമനം നല്‍കാന്‍ അന്നത്തെ ഐ.ടി സെക്രട്ടറിയും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ എം. ശിവശങ്കരന്‍ ഉള്‍പ്പെട്ട ഇന്‍റര്‍വ്യൂ ബോര്‍ഡ് ശിപാര്‍ശ നല്‍കി. തുടര്‍ന്ന് നിയമനവും നല്‍കി. ഗവേണിങ് ബോഡി നിയമനം നടത്താന്‍ തീരുമാനിക്കാത്ത നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷ ക്ഷണിക്കാത്ത ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് സമ്പത്ത് കുമാറിനെ നിയമിക്കാന്‍ ശിപാര്‍ശ നല്‍കിയ ഇന്‍റര്‍വ്യൂ ബോര്‍ഡിന്റെ തീരുമാനം ക്രമവിരുദ്ധവും അധികാരദുര്‍വിനിയോഗവുമാണെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ സമ്പത്ത് കുമാറിന്റെ സേവനം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ഭരണ വകുപ്പ് സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
ഈ അധികാരദുര്‍വിനിയോഗത്തില്‍ പ്രധാന പങ്കുവഹിച്ചത് എം. ശിവശങ്കരനും ഡയറക്ടര്‍ ജയശങ്കര്‍ പ്രസാദുമാണ്. 2020 ജനുവരി 24ലെ സര്‍ക്കാര്‍ ഉത്തരവില്‍ ടെക്നിക്കല്‍ കണ്സള്ട്ടന്റ് എന്ന തസ്തിക ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ സ്ഥാപനത്തില്‍ അങ്ങനെയൊരു തസ്തിക അത്യന്താപേക്ഷിതമായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.