റാന്നി: പെരുമ്പുഴ സ്റ്റാൻ്റിൽ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംങ്ങ് കാരണം ബസുകൾക്ക് കയറാൻ തടസം ഉണ്ടാകുന്നതായി ആരോപണം. ഇതിനു പകരം സ്റ്റാൻ്റിൽ കയറാത്ത ബസുകളെ പഴിക്കുകയാണ് പഞ്ചായത്ത് അധികൃതർ. ബസ് സ്റ്റാൻ്റിൽ അനധികൃതമായി ഇടുന്ന വാഹനങ്ങൾ മാറ്റാൻ പോലീസ് ഇടപെട്ടാൽ അവര്‍ക്കെതിരെ പരാതി ഉയരുന്നതിനാൽ അവരും വാഹനങ്ങൾ നിയന്ത്രിക്കാൻ വിമുഖത കാട്ടുകയാണ്. അനധികൃത പാർക്കിംങ്ങിന് നടപടിയെടുത്ത പല ഉദ്യോഗസ്ഥർക്കും ദുരനുഭവമുണ്ടായതിനാൽ അവരും കണ്ണടച്ച നിലയിലാണ്. പെരുമ്പുഴ ബസ് സ്റ്റാൻ്റിൽ എല്ലാ ബസുകളും കയറണമെന്ന് കോടതി ഉത്തരവ് ഉണ്ടങ്കിലും ബസ് സ്റ്റാൻ്റിലെ പരിമിത സ്ഥലം കാരണം പല ബസുകളും റോഡിൽ നിർത്തി ആളെയിറക്കുകയും കയറ്റുകയുമാണ് പതിവ്. പെരുമ്പുഴ ബസ് സ്റ്റാന്‍റില്‍ സ്വകാര്യവാഹനങ്ങളുടെ അനധിക്യത പാർക്കിങ് തടയാൻ പഞ്ചായത്ത് അധികാരികൾ ശ്രമിക്കുന്നില്ലെന്നാണ് ബസ് ജീവനക്കാരുടെ ആരോപണം.
സ്വകാര്യ വാഹനങ്ങൾ സ്റ്റാൻ്റ് കയ്യടക്കിയതോടെ ബസ്സുകൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ല. സ്റ്റാന്റിലേക്ക് ബസ്സുകൾ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ്. സ്റ്റാൻ്റിൽ സ്ഥലമില്ലാത്തതിനാൽ റോഡിലിട്ട് ബസ്സുകൾ തിരിക്കേണ്ടതായും വരുന്നു. ഇത് ടൗണിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. സംസ്ഥാന പാതയുടെ നിർമാണത്തിനു ശേഷം റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ അനധികൃത പാർക്കിംങ്ങ് നടക്കുന്നതിനാൽ ബസുകൾ സ്റ്റാൻ്റിന് പുറത്ത് നിർത്തുന്നത് കാരണം ടൗണിൽ ഗതാഗത തടസ്സം പതിവാണ്. ഇതിന് പുറമേയാണ് അനധിക്യത പാർക്കിങ് മുലം ഉണ്ടാകുന്ന കുരുക്കും. റാന്നി താലൂക്കാശുപത്രിയിലേക്കുള്ള വഴി അടച്ച് വാഹനങ്ങൾ ചില സമയങ്ങളിൽ പാർക്ക് ചെയ്യുന്നതായും പരാതിയുണ്ട്. വലിയ തുക മുടക്കി പഞ്ചായത്തിൽ നിന്നും ലേലം ചെയ്ത മുറികളിൽ മെഡിക്കൽ ഷോപ്പ് അടക്കമുള്ള സ്ഥാപനങ്ങളാണുള്ളത്. വാഹനങ്ങൾ കടയുടെ മുമ്പിൽ പാർക്ക് ചെയ്യുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ കയറാതെ തിരിച്ചു പോകുന്നതായും വ്യാപാരികൾ പറയുന്നു. പെരുമ്പുഴ സ്റ്റാൻ്റിനു സമീപം പഞ്ചായത്ത് വക പാർക്കിങ് സ്ഥലം ഉണ്ടായിട്ടും ഈ സൗകര്യം ഉപയോഗിക്കാതെയാണ് വാഹന ഉടമകൾ ബസ് സ്റ്റാന്‍റില്‍ പാർക്ക് ചെയ്യുന്നത്. റാന്നിയിലെ ഗതാഗത കുരുക്കിന് പരി ഹാരം കണ്ടെത്താൻ പഞ്ചായത്തും പോലീസും അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതോടപ്പം സ്റ്റാന്റിലെ അനധികൃത പാർക്കിങ് തടയാൻ പോലീസും നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.