മല്ലപ്പള്ളി : ചുങ്കപ്പാറ ,കോട്ടാങ്ങൽ പ്രദേശങ്ങളിൽ അനധികൃത ലഹരി ഉൽപ്പന്നങ്ങളുടെ വിൽപന പൊടിപൊടിക്കുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍. കോട്ടാങ്ങൽ ജംഗ്ഷൻ, ചുങ്കപ്പാറ ബസ് സ്റ്റാൻ്റ്, ചുങ്കപ്പാറ – പൊന്തൻപുഴ റോഡ് എന്നിവിടങ്ങളിൽ അനധികൃത മദ്യവിൽപ്പനയും കഞ്ചാവ് വിൽപ്പനയും തകൃതിയിലാണ് നടക്കുന്നത്. ആർത്താമസമില്ലാത്ത വീടുകൾ, റബർ തോട്ടങ്ങൾ,ആളൊഴിഞ്ഞ പ്രദേശങ്ങൾ, ചില സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാമാണ് മദ്യവിൽപ്പന നടക്കുന്നത്. ഓട്ടോ റിക്ഷകളിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകി വിൽപ്പന നടത്തുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. മദ്യം വാങ്ങുന്നവർക്ക് റോഡിന്റെ വശങ്ങളിൽ വാഹനം പാർക്ക് ചെയ്ത് മദ്യപിക്കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കി നൽകുന്നുമുണ്ട്.
സർക്കാർ മദ്യശാലകളിൽ നിന്നും വാങ്ങുന്ന മദ്യത്തിന് ഇരട്ടിവിലക്കാണ് നാട്ടില്‍ വിൽപ്പന നടത്തുന്നത്. അമിത വിലക്കും വാങ്ങാൻ ആൾക്കാർ ഉള്ളതിനാൽ ദിനംപ്രതി കച്ചവടക്കാരുടെ എണ്ണവും വർധിച്ചുവരികയാണ്. സന്ധ്യ കഴിഞ്ഞാൽ മദ്യപാനികളുടെ അസഭ്യം പറച്ചിൽ കാരണം വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് പ്രദേശവാസികളുടെ പരാതി. ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാക്കളുടെ എണ്ണവും ഏറിവരികയാണ്. എക്സൈസ്, പോലീസ് അധികാരികളുടെ അനങ്ങാപ്പാറ നയമാണ് അനധികൃത മദ്യവിൽപന കേന്ദ്രങ്ങൾ പെരുകുന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നത്. അധികൃതർ നടത്തുന്ന പരിശോധനയും പ്രഹസനമാക്കുകയാണ്. പോലിസ് അധികാരികളെ അറിയിച്ചാൽ അറിയിക്കുന്ന ആളിന്റെ വിവരങ്ങൾ വിൽപ്പനക്കാരെ അറിയിക്കുന്ന സ്ഥിതിയാണ്. പോലീസിൽ ചിലരുടെ ഒത്താശയും ഇത്തരക്കാർക്കുണ്ടെന്നും പറയപ്പെടുന്നു. അനധികൃത മദ്യവിൽപ്പന തടയാൻ നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.