ചെങ്ങന്നൂർ: മൂന്നു പതിറ്റാണ്ടിലേറെയായി ഒഴുക്കു നിലച്ച് മൃതപ്രായമായി കിടക്കുന്ന ഇല്ലിമലയാറിന്റെ ശനിദിശ മാറുന്നു. ആറിന്റെ പുനരുജ്ജീവനത്തിന് 3.35 കോടി രൂപ വകയിരുത്തി. മണ്ഡലം തരിശു രഹിതമാക്കാനുള്ള സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആറിന് പുതുജീവനേകുക.
കേരള ലാന്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനാണ് (കെ.എൽ.ഡി.സി) പുനരുദ്ധാരണത്തിനുളള ചുമതല. ഇതിന്റെ പ്രാരംഭ നടപടികളായി. ആറിനൊപ്പം ഇല്ലാതായ 10, 000 ഏക്കറോളം വരുന്ന കൃഷി തിരിച്ചുപിടിക്കാനുള്ള ലക്ഷ്യമാണ് പണം അനുവദിക്കാൻ കാരണമായത്. സമൃദ്ധമായ ജലസ്രോതസ്സ് , മാലിന്യവാഹിയായ ചെറുതോടായി മാറിയ ദുരന്തകഥയാണ് ഇന്നത്തെ ഇല്ലിമല ആറിന്റേത്. അനധികൃതവും അശാസ്ത്രീയവുമായ നിർമ്മാണ പ്രവർത്തനങ്ങൾ ആറിന് ചരമഗീതമെഴുതി. പുഴ ഇല്ലാതായതോടെ 10, 000 ഏക്കർ നെൽകൃഷി നശിച്ചെന്നാണ് സർക്കാർ രേഖകൾ കാണിക്കുന്നത്. ആറ് ഒഴുകിയിരുന്ന 25 കിലോമീറ്റർ പ്രദേശത്തെ കരകളിൽ നെൽച്ചെടികൾ തഴച്ചുവളർന്നിരുന്ന ഭൂതകാലം പഴമക്കാർ മറന്നിട്ടില്ല . ഇവിടെ നിന്ന് കൊയ്യുന്ന നെല്ല് ആലപ്പുഴ , ചങ്ങനാശ്ശേരി ഭാഗത്തേക്ക് ആറ്റിലൂടെ വള്ളത്തിലാണ് കൊണ്ടുപോയിരുന്നത്. ഇല്ലിമലയാർ എന്നു പറഞ്ഞാൽ ഒരു പക്ഷേ പുതു തലമുറയ്ക്ക് അറിയില്ല. കാരണം ആറെന്നു ചൂണ്ടിക്കാട്ടാൻ ഇന്നിവിടെ നീരൊഴുക്കില്ല . പകരം വളഞ്ഞു പുളഞ്ഞ് അങ്ങിങ്ങായി നേർത്ത് ഒഴുകുന്ന ജലരേഖ മാത്രമാണുള്ളത്. നിറയെ മാലിന്യങ്ങളും. വെണ്മണി പഞ്ചായത്തിലെ കതിരവട്ടം ചിറയിൽ നിന്ന് ഉത്ഭവം. നാല് ശാഖകളായിട്ടാണ് പമ്പയിൽ ചേരുന്നത്. മുളക്കുഴ, ആലാപഞ്ചായത്ത് അതിർത്തികളെ തഴുകി ഒഴുകി പുലിയൂർ പഞ്ചായത്തിലൂടെ ചെങ്ങന്നൂർ നഗരസഭയിൽ പ്രവേശിക്കം. ഇവിടെ അങ്ങാടിക്കൽ പുത്തൻകാവ് നട ക്ഷേത്രത്തിന് വടക്ക് കോടിയാട്ടുകര മൂഴിക്കൽ മൊയിപ്പിലും പാണ്ടനാട്ടിലെ ഇടക്കടവിലും പരുമലയിലെ ഇല്ലിമല മൊയിപ്പിലും വെച്ചാണ് പമ്പാനദിയിൽ സംഗമിക്കുന്നത്. നേരത്തെ പമ്പാ കർമ്മ പദ്ധതിയിൽപ്പെടുത്തി ആറ് പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമവും ഫലം കണ്ടിരുന്നില്ല.
ആറ് വീണ്ടും ഒഴുകിയാൽ പി.ഐ.പി കനാലിന് ബദലാകുകയും കൃഷിക്ക് ഗുണകരമാകുകയും ചെയ്യും. ഇതേ തുടർന്നാണ് ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാന്റെ ശ്രമഫലമായി സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി നദിയെ പുനരുജ്ജീവിപ്പിക്കാൻ പണം അനുവദിച്ചത്. ഇതിനു പുറമെ മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്ന് ചെങ്ങന്നൂർ നഗരസഭാ പ്രദേശത്ത് ആറിന്റെ പുനരുദ്ധാരണത്തിനായി 35 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
വരട്ടാറിന്റെ മാതൃകയിൽ ഇല്ലിമലയാറു പുനരുദ്ധാരണത്തിനായി തദ്ദേശ സ്ഥാപനങ്ങളിൽ ജനകീയ സമിതി രൂപവൽക്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത്, നഗരസഭാ വാർഡ് മെമ്പർമാരും പാടശേഖരസമിതി ഭാരവാഹികളുമൊക്കെ കമ്മിറ്റി അംഗങ്ങളായിരിക്കും. പദ്ധതിയുടെ പ്രാരംഭ നടപടികൾ 30നകം പൂർത്തിയാക്കി ഫെബ്രുവരി 15 നകം ടെൻഡർ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെങ്ങന്നൂർ സമൃദ്ധി കോ-ഓർഡിനേറ്റർ വി.അനിൽകുമാർ പറഞ്ഞു.