കൊച്ചി: പെണ്‍സുഹൃത്തുമായുള്ള കിടപ്പറരംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഉറ്റചങ്ങാതിയില്‍ നിന്ന് തട്ടിയത് അരക്കോടിയിലധികം രൂപ. വീണ്ടും പണം ആവശ്യപ്പെട്ടിട്ടും നല്‍കാതെ വന്നതോടെ മോചനദ്രവ്യത്തിനായി സുഹൃത്തിനെ ആറംഗ സംഘത്തിന്റെ കൂട്ടുപിടിച്ചത് തട്ടിക്കൊണ്ടുപോയി. കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ റഹ്മാനാണ് കഥയിലെ വില്ലന്‍. രക്ഷപെട്ട എറണാകുളത്ത് താമസിക്കുന്ന 35കാരനായ കാസര്‍കോട് സ്വദേശി പോലീസില്‍ അഭയം തേടിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ഇയാള്‍ക്ക് ക്രൂരമായി മര്‍ദ്ദനവുമേറ്റു.കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട് സ്വദേശികളായ ഇര്‍ഫാന്‍, അമി, ആസിഫ്, മട്ടാഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കള്‍ എന്നിവര്‍ക്കുമെതിരെയാണ് കേസ്.
2020 മാര്‍ച്ചിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. 35കാരനും ഒന്നാം പ്രതിയുമായ അബ്ദുള്‍ റഹ്മാന്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. സൗഹൃദം മുതലെടുത്ത് ഒന്നാം പ്രതി കിടപ്പുമറിയില്‍ ഒളിക്കാമറ സ്ഥാപിച്ച് രംഗങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ കാണിച്ച് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇത് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി പലപ്പോഴായി 52 ലക്ഷം നേരിട്ടും 6 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെയും കൈക്കലാക്കി.ദൃശ്യങ്ങള്‍കാട്ടി വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് ഒന്നാം പ്രതിയുടെ നേതൃത്വത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാന്‍ പദ്ധതിയിട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് യുവാവ് കടവന്ത്ര കെ.കെ. റോഡില്‍ നടത്തുന്ന ചായക്കടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ പ്രതികള്‍ ഇപ്പോൾ ഒളിവിലാണ്.