കോന്നി : കോന്നിയിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപകമാകുന്നു. കോന്നി കെ എസ് ആർ റ്റി സി സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് ലഹരി വില്പന സംഘങ്ങൾ സജീവമാകുന്നത്. കോന്നിയിലെ പല സ്‌കൂളുകളിലെയും വിദ്യാർത്ഥികൾ ആണ് ഇതിൽ ഇരകൾ ആകുന്നതിൽ പലരും. കോന്നി കെ എസ് ആർ റ്റി സി സ്റ്റാൻഡിന് സമീപത്തെ ബേക്കറി കേന്ദ്രീകരിച്ചും ലഹരി കച്ചവടം സജീവമാകുന്നുണ്ട്. മുട്ടായിയുടെയും മറ്റും രൂപത്തിലും കുട്ടികളിൽ ലഹരി എത്തിക്കുന്നു എന്നാണ് അറിയുന്നത്. കോന്നിയിൽ കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഉണ്ടായ സംഭവം സ്കൂൾ അധികൃതർ തടഞ്ഞിരുന്നു.
ലഹരി ഉപയോഗത്തെ തുടർന്ന് കോന്നിയിൽ വിദ്യാർത്ഥി സംഘർഷവും പതിവായി മാറിയിരിക്കുകയാണ്. വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് അടിപിടി നടന്ന പല സംഭവങ്ങളും കോന്നിയിൽ ഉണ്ടായിട്ടുണ്ട്. വിദ്യാർത്ഥികളിൽ ലഹരി നിറക്കാൻ വിവിധ സംഘങ്ങൾ സജീവമാണ് എന്നാണ് അറിയുന്നത്. കോന്നി കെ എസ് ആർ റ്റി സി സ്റ്റാൻഡ് കേന്ദ്രീകരിച്ച് പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട് എങ്കിലും കാര്യക്ഷമമല്ല എന്നാണ് ആക്ഷേപം. വൈകുന്നേരം സ്കൂൾ വിടുന്ന സമയങ്ങളിൽ ആണ് ലഹരി വില്പനയും സംഘർഷങ്ങളും വ്യാപകമാകുന്നത്. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള കച്ചവടത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകാൻ പോലീസും എക്സൈസ് അധികൃതരും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കോന്നി നഗരത്തിൽ വൈകുന്നേരങ്ങളിൽ പോലീസ് എക്സൈസ് പരിശോധനകൾ കർശനമാക്കണം എന്നും ആവശ്യമുയരുന്നു.






























