കോന്നി : കടുത്ത ചൂടിലും കോന്നിയിൽ കൊട്ടികലാശം മുറുക്കി മുന്നണികൾ. മൂന്ന് മണിയോടെ കൂടി തന്നെ കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ പ്രവർത്തകർ കോന്നി ട്രാഫിക് ജംഗ്ഷനിൽ നിരന്നിരുന്നു. കോന്നി എലിയറക്കലിൽ നിന്നും പ്രകടനമായാണ് ഇടതുപക്ഷ പ്രവർത്തകർ എത്തിയത്. വിവിധ നിറങ്ങളിൽ ഉള്ള കൊടിതോരണങ്ങളും പോപ്പറുകളും വാദ്യമേളങ്ങളും എല്ലാം കൊട്ടികലാശത്തിനു കൊഴുപ്പേകി. കേരള പോലീസ്, തമിഴ്നാട് പോലീസ്, ആംഡ് പോലീസ്. തുടങ്ങിയവർ കോന്നിയിൽ ഗതാഗത കുരുക്കും ക്രമ സമാധാനവും നിയന്ത്രിച്ചു. സൂര്യന്റെ ചൂട് ഒന്നാറി തണുത്ത തോടെ വൈകിട്ട് മൂന്ന് മണിയോടെ കൂടി തന്നെ ആളുകൾ കോന്നി സെൻട്രൽ ജംഗ്ഷനിൽ ഉയർന്ന കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാനം പിടിച്ചിരുന്നു. കോന്നിയിലെ കൊട്ടികലാശത്തിനോട് അനുബന്ധിച്ചുള്ള ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം ആണ് കോന്നി പോലീസ് ഒരുക്കിയത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർ കൂടി കോന്നിയിൽ എത്തിയതോടെ കോന്നി അക്ഷരാർത്ഥത്തിൽ ചെങ്കടലായി മാറുകയായിരുന്നു. സി പി ഐ,സി പി ഐ എം, എ ഐ വൈ എഫ്, ഡി വൈ എഫ് ഐ പ്രവർത്തകരും മറ്റ് ഇടതുപക്ഷ പോഷക സംഘടനകളും കോന്നിയിൽ ആവേശത്തിരയിളക്കി. ഇതിനിടയിൽ അത്യാസന്ന നിലയിൽ എത്തിയ രോഗിയുമായി പോയ ആംബുലൻസ് കടത്തിവിടാനും ഇടതുപക്ഷ പ്രവർത്തകർ മറന്നില്ല. കോന്നിയുടെ മലയോര മേഖലകളിൽ നിന്ന് അടക്കം നിരവധി പ്രവർത്തകർ ആണ് കോന്നി നഗരത്തിൽ കൊട്ടി കലാശത്തിനായി എത്തിയത്. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ, ജില്ലാ എക്‌സികുട്ടിവ് അംഗം എം പി മണിയമ്മ, പി ജെ അജയകുമാർ, വിനീത് കോന്നി, പ്രദീപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.