ഭോപ്പാൽ: മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ജോതിരാധിത്യ സിന്ധ്യക്കൊപ്പമുള്ള നേതാക്കൾ കോൺഗ്രസിലേക്ക് മടങ്ങുന്നത് ബി.ജെപിക്ക് തിരിച്ചടിയാകുന്നു. സിന്ധ്യയുടെ വിശ്വസ്തനായ സാമന്ദർ പട്ടേൽ കഴിഞ്ഞ ദിവസമാണ് കോൺഗ്രസിൽ ചേർന്നത്. 1200 വാഹനങ്ങളുടെ അകമ്പടിയിൽ 5000 ത്തോളെ അനുയായികളെയും കൂട്ടി ശക്തിപ്രകടനം നടത്തിയാണ് സാമന്ദർ പട്ടേൽ കോൺഗ്രസിലേക്ക് മടങ്ങിയത്. 2020ൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ജ്യോതിരാധിത്യ സിന്ധ്യക്കൊപ്പമാണ് സാമന്ദർ പട്ടേലും കോൺഗ്രസ് വിട്ടത്.
യാതൊരു നിബന്ധനയുമില്ലാതെയാണ് പട്ടേൽ പാർട്ടിയിൽ മടങ്ങിയെത്തിയതെന്ന് കമൽനാഥ് പറഞ്ഞു. അദ്ദേഹത്തിന്റെ സത്യസന്ധതയാണ് അദ്ദേഹത്തെ കോൺഗ്രസിലെത്തിച്ചത്. 2018ൽ ജനങ്ങൾ കോൺഗ്രസിനെയാണ് തെരഞ്ഞെടുത്തത്. എന്നാൽ ശിവരാജ് സിങ് ചൗഹാൻ പണത്തിന്റെ ബലത്തിൽ കുതിരക്കച്ചവടം നടത്തി ബി.ജെ.പി സർക്കാർ രൂപീകരിച്ചു. 18 വർഷമായി ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്. എവിടെ നോക്കിയാലും അഴിമതി മാത്രമാണ് നടക്കുന്നതെന്നും ഒരു മാറ്റവും സംസ്ഥാനത്ത് ഉണ്ടാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.





























