കൊല്ലം: പട്ടാപ്പകൽ ഗൃഹനാഥനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. അപവാദ പ്രചാരണം നടത്തി എന്ന് ആരോപിച്ചാണ് പ്രതി തഴവ തെക്കുംമുറി മേക്ക് തട്ടേക്കാട് കിഴക്കേ തറയിൽ തുളസീധരനെ (64) കൊലപ്പെടുത്തിയത്. വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന തുളസീധരനെ പ്രതി വീട്ടിന് വെളിയിലേക്ക് വിളിച്ചിറക്കി നീ എനിക്കെതിരെ അപവാദപ്രചാരണം നടത്തുമോടാ എന്ന് ചോദിച്ചു കൊണ്ട് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ കരുനാഗപ്പള്ളി തഴവ ബി കെ ഭവനിൽ ഭാസ്കരൻ മകൻ പാക്കരൻ ഉണ്ണി എന്ന് വിളിക്കുന്ന പ്രദീപിനെ ( 34) ആണ് കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എസ് സുഭാഷ് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
പിഴത്തുക കൊല്ലപ്പെട്ട തുളസീധരന്റെ ഭാര്യ തങ്കമണിക്ക് നൽകാനും ശിക്ഷാവിധിയിൽ പറഞ്ഞിട്ടുണ്ട്. പിഴ ഒടുക്കി ഇല്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയ വി ബിജു രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ജയകുമാർ കെ കെ, നിയാസ് എ എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് എ എസ് ഐ സാജു ആയിരുന്നു.