പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സാമ്പത്തിക പ്രതിസന്ധി ശബരിമല വികസനത്തെയും ബാധിക്കുന്നു. മതിയായ ഫണ്ടില്ലാത്തതിനാൽ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ അഞ്ച് പദ്ധതികളാണ് മുടങ്ങിയത്. മാളികപ്പുറം മേൽപ്പാലം, പുതിയ അവരണ പ്ലാന്റ്, കുന്നാർ തടയണയിൽ നിന്നുള്ള പൈപ്പ് ലൈൻ, നിലയ്ക്കൽ സുരക്ഷ ഇടനാഴി, പമ്പ പാലം എന്നിങ്ങനെ അഞ്ച് പുതിയ പദ്ധതികളാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ തീരുമാനിച്ചത്. അതിവേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയക്കി ഇക്കൊല്ലം പണികൾ തുടങ്ങാനായിരുന്നു ആലോചന.
മാളികപ്പുറം – ചന്ദ്രാനന്ദൻ റോഡ് മേൽപ്പാലത്തിന്റെ രൂപ രേഖയും എസ്റ്റിമേറ്റും തയ്യാറാക്കാൻ പൊതുമേഖല സ്ഥാപനമായ കെല്ലിനെ ചുമതലപ്പെടുത്തി. കെൽ മുൻകൂർ പണം ആവശ്യപ്പെട്ടതോടെ അവരെ ഒഴിവാക്കി കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്കോസിനെ ഏൽപ്പിച്ചു. പിന്നീട് തുടർനടപടികളുണ്ടായില്ല. പമ്പ പാലത്തിന്റെ രൂപ രേഖ തയ്യാറാക്കാൻ ഏൽപ്പിച്ചത് ബംഗളൂരു ആസ്ഥാനമായ സ്പേസ് ആർക്കിനെ. ആദ്യ ഘട്ടത്തിൽ 15 കോടി രൂപയും അനുവദിച്ചു ആവശ്യമായ മുഴുവൻ തുക വകയിരുത്താതിനാൽ ടെന്‍ണ്ടർ നടപടികൾ നടന്നില്ല. പുതിയ അപ്പം അരവണ പ്നാന്റിന് വകയിരുത്തിയത് 15 കോടി രൂപ. ആദ്യ ഘട്ടമായി ആറ് കോടി അനുവദിച്ചു. അവിടെയും പിന്നീട് ഒന്നും നടന്നില്ല. കുന്നാർ തടയണയിൽ നിന്ന് വെള്ളം എത്തിക്കാൻ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ 2 കോടി അനുവദിച്ചത് കഴിഞ്ഞ വർഷം. രണ്ടര കിലോമീറ്റർ മാത്രം ദൂരമുള്ള പൈപ്പ്ലൈന്റെയും പണി തുടങ്ങിയില്ല. എട്ട് കോടി ചെലവിൽ നിർമ്മിക്കുന്ന നിലയ്ക്കൽ സുരക്ഷ ഇടനാഴിക്കും ആദ്യ ഘട്ട ഫണ്ട് അനുവദിച്ചതിൽ മാത്രം ഒതുങ്ങി.