ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന നഗരസഭയുടെ വാദം തള്ളി കോതമംഗലം രൂപത. കെട്ടിടം പൊളിക്കാനും പുനർനിർമാണത്തിനും ഉള്ള അനുമതി വാങ്ങിയിരുന്നുവെന്നും എന്നാൽ പ്രത്യേകമായ സുരക്ഷാ നിർദ്ദേശങ്ങൾ നഗരസഭ നൽകിയിട്ടില്ലെന്നുമാണ് കോതമംഗലം രൂപത അറിയിച്ചത്. അപകടത്തിൽപ്പെട്ടത് കെട്ടിടത്തിന്റെ തടി ഉരുപ്പടികൾ കൊണ്ടുപോകാൻ കോൺട്രാക്ട് എടുത്തവരാണ്. ഇവർക്ക് കെട്ടിടം പൊളിക്കാനുള്ള ചുമതലമുണ്ടായിരുന്നില്ല. കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടെന്ന നഗരസഭാ വൈസ് ചെയർപേഴ്സന്റെ വാദവും തെറ്റ്.
ദുർബലപ്പെട്ടതുകൊണ്ടല്ല കൂടുതൽ വിശാലമാക്കുവാൻ വേണ്ടിയിട്ടാണ് കെട്ടിടം പൊളിച്ച് പുനഃർനിർമ്മിക്കാൻ തീരുമാനിച്ചതെന്നും കോതമംഗലം രൂപത അറിയിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. മുകളിൽ നിന്ന് ഭാരമേറിയ കോൺക്രീറ്റ് ബീം താഴേക്ക് പതിച്ച് നാലു തൊഴിലാളികളും ഇതിനടിയിൽപ്പെടുകയായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ സഹപ്രവർത്തകരും നാട്ടുകാരും അഗ്നിശമനാ സേനയും ചേർന്ന് ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജോയിയുടെയും അനൂപിന്റെയും ജീവൻ രക്ഷിക്കാനായില്ല.































