തിരുവനന്തപുരം : ശ്രീധന്യ കൺസ്ട്രക്ഷനില്‍ നിന്നും കണ്ടെത്തിയ ക്രമക്കേടുകളുടെ വിവരങ്ങൾ ആദായ നികുതി വകുപ്പ് ഉടൻ ഇഡിക്ക് കൈമാറും. കണക്കിൽ പെടാത്ത 360 കോടിയുടെ ഇടപാടുകളാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഇല്ലാത്ത ചെലവുകൾ കാണിച്ച് നികുതി വെട്ടിച്ച തുക വിദേശത്തും റിയൽ എസ്റ്റേറ്റിലും നിക്ഷേപിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ശ്രീധന്യ കൺസ്ട്രക്ഷൻ കേന്ദ്രീകരിച്ച് നാലുദിവസമായിരുന്നു ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. 360 കോടിയുടെ ഇടപാടിന് വ്യക്തമായ കണക്കില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്. കൂടുതൽ വിവരശേഖരണത്തിൽ തുക ഇനിയും ഉയരാം. ഇല്ലാത്ത ചെലവുകൾ ഉൾപ്പെടുത്തി 120 കോടി വെട്ടിച്ചെന്നും കണ്ടെത്തലുണ്ട്. ബന്ധുക്കളുടെയും ജീവനക്കാരുടെയും പേരിൽ ബില്ലുകൾ കെട്ടിച്ചമച്ചാണ് തുക വെട്ടിച്ചത്. ഇതുവരെ സാക്ഷ്യപ്പെടുത്താത്ത 100 കോടിയുടെ വിദേശനിക്ഷേപത്തിന്റെ തെളിവും കണ്ടെത്തി. നികുതി വെട്ടിച്ച തുക വിദേശനിക്ഷേപമാക്കിയെന്നാണ് പ്രാഥമിക വിവരം.
നിരവധി ദേശീയപാത, സ്റ്റേറ് ട്രാൻസ്പോർട്ട് പ്രൊജക്ട് പദ്ധകളിലടക്കം മുൻനിര കരാറുകാരിൽ ഒന്നാണ് ശ്രീധന്യ കൺസ്ട്രക്ഷൻസ്. അതേ സമയം നികുതി വെട്ടിപ്പ് നടത്തിയില്ലെന്നാണ് ശ്രീധന്യാ ഗ്രൂപ്പിൻറെ വിശദീകരണം സാക്ഷ്യപ്പെടുത്താതെ പോയത് വിദേശത്ത് നഷ്ടത്തിലുള്ള രണ്ട് കമ്പനികളുടെ വിവരങ്ങളാണെന്ന് ഗ്രൂപ്പ് ഓഫ് ചെയർമാൻ കിളിമാനൂർ ചന്ദ്രബാബൂ പറഞ്ഞു. വാഹനങ്ങൾ വിറ്റ് കിട്ടിയ തുകയാണ് വീട്ടിൽ നിന്നും കണ്ടെടുത്തതെന്നും വിശദീകരിച്ചു. ശ്രീധന്യക്കൊപ്പം പെരുമ്പാവൂർ ആസ്ഥാനമായ ഇകെകെ കൺസ്ട്രക്ഷൻസിലും ആദായി നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കണക്കിൽപെടാത്ത 40 കോടിയുടെ ഇടപാടുകളാണ് സ്ഥാപനത്തിൽ കണ്ടെത്തിയത്.