ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയുടെ കൊമേഴ്സ്യൽ, ടിവി പ്രൊഡക്ഷൻ അവകാശങ്ങൾ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഈ പരമ്പരയുടെ ആഗോള മീഡിയ റൈറ്റ്‌സ് സിൻഡിക്കേഷൻ അവകാശം ട്രാൻസ്ഗ്രൂപ്പിന് നൽകിയിരിക്കുന്നത്. പാകിസ്ഥാൻ സൂപ്പർ ലീഗ്, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എന്നിവയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ട്രാൻസ്ഗ്രൂപ്പ്. സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നടക്കുന്നത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആതിഥേയത്വം വഹിക്കുന്ന ഈ പരമ്പര ഇന്ത്യയിലാണ് നടക്കുക.
സ്വന്തം രാജ്യത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ അഫ്ഗാനിസ്ഥാൻ അവരുടെ ഹോം മത്സരങ്ങൾക്കായി ഇന്ത്യയിലെയും യുഎഇയിലെയും വേദികളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്ന, ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഉഭയകക്ഷി പരമ്പരയാണിത് എന്ന പ്രത്യേകതയും ഈ മത്സരങ്ങൾക്കുണ്ട്. അവസാനമായി 2026 ജൂണിലാണ് അഫ്ഗാനിസ്ഥാൻ ടീം ഇന്ത്യയിൽ പര്യടനം നടത്തിയത്. അന്ന് നടന്ന ഏക ടെസ്റ്റ് മത്സരത്തിന് ശേഷമുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കിയിരുന്നു. ധർമശാല, ലഖ്നൗ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങൾ.
ഇതിനുമുൻപ് ഇരു ടീമുകളും അവസാനമായി ഒരു ടി20 പരമ്പരയിൽ ഏറ്റുമുട്ടിയത് 2024 ജനുവരിയിലായിരുന്നു. അന്ന് ഇന്ത്യ 3-0 ന് പരമ്പര തൂത്തുവാരിയിരുന്നു. ബെംഗളൂരുവിൽ നടന്ന ആവേശകരമായ മൂന്നാം മത്സരത്തിൽ ഇരു ടീമുകളും 212 റൺസ് വീതമെടുത്ത് മത്സരം ടൈ ആകുകയും, ഒടുവിൽ രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യ ജയം സ്വന്തമാക്കുകയുമായിരുന്നു.
































