ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 160 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആറുപതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,336 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,19,08,373 ആയി ഉയര്‍ന്നു. 289 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,61,275 പേരാണ് ഇതുവരെ രോഗം ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മരണപ്പെട്ടത്. നിലവില്‍ 4, 50,000 പേര്‍ ചികിത്സയില്‍ തുടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം മുംബൈയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ മാർച്ച് ഒന്നിന് ശേഷം 217ശതമാനം വർധനവ് രേഖപ്പെടുത്തി. ഈ മാസം 5,500ൽ അധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കണക്കുകൾ വ്യക്തമാക്കുന്നു. മുംബൈയിൽ ആകെ കേസുകളുടെ എണ്ണം 3.74 ലക്ഷവും സജീവ കേസുകളുടെ എണ്ണം 30,760 ഉം ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 11,606 ആയി ഉയർന്നു. 10 ലക്ഷം പേർക്ക് ഇതുവരെ വാക്സിന്‍ നല്‍കി. കഴിഞ്ഞ ദിവസം 111 പേരാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ ഏഴ് വരെ ഷോപ്പിങ് മാളുകള്‍ തുറക്കാന്‍ പാടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ലെങ്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വ്യാപനം രൂക്ഷമായതോടെ വര്‍ദ ജില്ലയിൽ 60മണിക്കൂർ ലോക്ഡൗൺ ഏർപ്പെടുത്തി. ശനിയാഴ്ച രാത്രി എട്ട് മുതൽ മാർച്ച് 30 ന് രാവിലെ 8മണിവരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. വാക്സിന്‍ വിതരണം കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.