ന്യൂഡല്‍ഹി : രാജ്യത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 15968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 456183 ആയി ഉയര്‍ന്നു. 15413 ആണ് ഇതിന് മുൻപ് രേഖപ്പെടുത്തിയ ഉയർന്ന കണക്ക്. 24 മണിക്കൂറിനിടെ 465 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് മരണം 14,476 ആയി. 258685 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. രോഗമുക്തി നിരക്ക് 56.70 ആയി.
അതേസമയം രാജ്യത്ത് കൊവിഡ് പരിശോധനകൾ കൂട്ടാൻ നിർദ്ദേശവുമായി ഐസിഎംആർ രംഗത്തെത്തി. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഐസിഎംആർ നിര്‍ദ്ദേശിക്കുന്നത്. റാപ്പിഡ് ആന്‍റിജെൻ ടെസ്റ്റ് അടക്കമുള്ള വിവിധ കൊവിഡ് പരിശോധന രീതികൾ നടപ്പാക്കി പരിശോധനകളുടെ എണ്ണം കൂട്ടാൻ സംസ്ഥാനങ്ങൾക്ക് അടക്കം ഐസിഎംആറിന്റെ നിർദ്ദേശം നല്‍കി.
ഡല്‍ഹിയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന രേഖപ്പെടുത്തി. ഇന്നലെ 3947 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 66,602 ആയി ഉയർന്നു. 68 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഡല്‍ഹിയിൽ മരിച്ചവരുടെ എണ്ണം 2301 ആയി. നിലവിൽ 24,988 പേർക്കാണ് രോഗമുള്ളത്. ഡല്‍ഹിയിൽ ആയിരം കിടക്കകളുള്ള പുതിയ കൊവിഡ് ആശുപത്രികൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പത്ത് ദിവസത്തിനുള്ളിൽ ആശുപത്രി പ്രവർത്തനം തുടങ്ങും. കരസേനക്കാണ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല.