ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1200 കവിഞ്ഞു. മഹാരാഷ്ട്രയില്‍ രണ്ടും പശ്ചിമ ബംഗാള്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പശ്ചിമ ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 220 കടന്നു. മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, കശ്മീർ എന്നിവിടങ്ങളിൽ പുതിയതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്ന് ജോധ്പൂരിലെ സൈനിക കേന്ദ്രത്തിലെത്തിയ 45 പേരിൽ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വരുന്ന ആഴ്ച രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും റിപ്പോർട്ട് ചെയ്യുന്ന മരണത്തിലും വർധനയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ കുറവാണെന്ന പരാതി ഉയർന്നിട്ടുണ്ട്. ആശുപത്രികളിൽ കൂടുതൽ വെന്റിലേറ്ററുകൾ ക്രമീകരിക്കുന്ന നടപടികൾ തുടരുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ പ്രമുഖരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തിയേക്കും. സംസ്ഥാനങ്ങളിൽ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ പുരോഗമിക്കുന്നുണ്ട്. കോവിഡ് 19നെ തുടർന്ന് ബി.എസ്.എൻ.എലും എയർടെലും അവരുടെ ടെലികോം സേവനങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്.