ന്യൂഡൽഹി: രാജ്യത്തെ കാർഷിക മേഖലയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കൂടുതൽ വിളകളെ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ആലോചന. ഇതിന്റെ ഭാഗമായി വാഴക്കൃഷി ഉൾപ്പെടെയുള്ള പ്ലാന്റേഷൻ മേഖലകൾക്ക് കൂടുതൽ നിക്ഷേപ ഇളവുകൾ അനുവദിച്ചേക്കും.
നിലവിൽ തേയില, കാപ്പി, റബർ, ഏലം, പാം ഓയിൽ, ഒലിവ് തുടങ്ങിയ തിരഞ്ഞെടുത്ത തോട്ടവിളകൾക്കാണ് ഓട്ടോമാറ്റിക് റൂട്ട് വഴി 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിരിക്കുന്നത്. മറ്റ് പ്ലാന്റേഷൻ മേഖലകളിൽ വിദേശ നിക്ഷേപത്തിന് നിയന്ത്രണമുണ്ട്. ഈ നയത്തിൽ മാറ്റം വരുത്തുന്നതിലൂടെ വാഴക്കൃഷി ഉൾപ്പെടെയുള്ള കൂടുതൽ കാർഷിക മേഖലകളിലേക്ക് വിദേശ മൂലധനം എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.































