ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിശക്തമായാണ് ഇന്ത്യ പാകിസ്താനെതിരേ തിരിച്ചടിച്ചത്. നൂറോളം ഭീകരരും അമ്പതോളം പാക് സൈനികരും ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആദ്യ ഘട്ടത്തില്‍ ഭീകരകേന്ദ്രങ്ങളെ കൃത്യമായി ഉന്നംവെച്ചാണ് തകര്‍ത്തത്. എന്നാല്‍ പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതോടെ ഇന്ത്യ തിരിച്ചടിച്ചു. കര,വ്യോമ,നാവിക സേനകളുടെ സംയുക്തമായ ആക്രമണത്തില്‍ പാകിസ്താന്‍ നിലംതൊട്ടില്ല. ഐഎന്‍എസ് വിക്രാന്തുള്‍പ്പെടെ അണിനിരത്തിക്കൊണ്ട് ആക്രമണത്തിന് ഇന്ത്യന്‍ നാവികസേന സുസജ്ജമായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കറാച്ചി ആക്രമിക്കാനായി ഐഎന്‍എസ് വിക്രാന്തുള്‍പ്പെടെയുള്ള യുദ്ധകപ്പലുകളും മിസൈല്‍ ബോട്ടുകളും അന്തര്‍വാഹിനികളും തയ്യാറായിരുന്നു. 36-ഓളം നാവികസന്നാഹങ്ങളാണ് സജ്ജമായിരുന്നതെന്ന് റിപ്പോര്‍ട്ടുകൾ. പാക് ആക്രമണത്തിന് തിരിച്ചടികൊടുക്കാന്‍ എല്ലാതരത്തിലും ഇന്ത്യന്‍ നാവികസേന ഒരുങ്ങിയിരുന്നു.
അതീവജാഗ്രതയോടെയാണ് ഇന്ത്യ കാര്യങ്ങള്‍ നീക്കിയത്. നാവികസേനയുടെ ആക്രമണങ്ങള്‍ ഭയന്ന് പാകിസ്താന്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. റഷ്യന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ഐ.എന്‍.എസ്. വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐപിഎംഎസ്) ഒരുക്കിയത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡാണ്. പത്തോളം യുദ്ധക്കപ്പലുകള്‍ക്കൊപ്പമാണ് വിക്രാന്തും ഏത് ആക്രമണത്തിനും സജ്ജമായി നിലയുറപ്പിച്ചിരുന്നതെന്നാണ് വിവരം. ഈ പദ്ധതിയുടെ കേന്ദ്രം ഐഎന്‍എസ് വിക്രാന്തുതന്നെയായിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ നടത്തിയ ഏറ്റവും വലിയ നീക്കങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഏകദേശം ആറ് അന്തർവാഹിനികളും അതിവേഗ ആക്രമണ കപ്പലുകളും മിസൈൽ ബോട്ടുകളും ഈ ഓപ്പറേഷന്റെ ഭാഗമായിരുന്നു.
ബ്രഹ്മോസ് മിസൈലുകൾ, മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈലുകൾ (MRSAM), വരുണാസ്ത്ര ഹെവിവെയ്റ്റ് ടോർപ്പിഡോകൾ എന്നിവയടങ്ങിയ യുദ്ധക്കപ്പലുകളും സജ്ജമായിരുന്നു. ഐഎൻഎസ് തുശീലുൾപ്പെടെ ഏഴ് സ്റ്റെല്‍ത്ത് യുദ്ധക്കപ്പലുകളും ഇതിനായി തയ്യാറെടുത്തു. സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചതിനാല്‍ റഡാര്‍, സോണാര്‍, ഇന്‍ഫ്രാറെഡ് എന്നിവയ്‌ക്കൊന്നും ഈ കപ്പലിനെ കണ്ടെത്താനുമാകില്ല. വിവിധതരം മിസൈലുകള്‍, മിസൈല്‍ ലോഞ്ചറുകള്‍, വ്യോമപ്രതിരോധസംവിധാനങ്ങള്‍, മുങ്ങിക്കപ്പലുകളെ തകര്‍ക്കാന്‍ ഉള്‍പ്പെടെയുള്ള റോക്കറ്റുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ തുടങ്ങിയവയെല്ലാം ഐ.എന്‍.എസ്. തുശീലില്‍ സജ്ജമാണ്.യുദ്ധക്കപലുകളും മിസൈൽ ബോട്ടുകളും അന്തർവാഹിനികളുമടങ്ങുന്ന സൈനിക വിന്യാസം പാക് നാവിക സേനയുടെ ആകെ ശേഷിയെ മറികടക്കുന്നതായിരുന്നു. ഇന്ത്യന്‍ നാവിക സേന സുസജ്ജമായെത്തിയതോടെ പാക് നാവികസേന പ്രതികരിക്കാതെ നിശബ്ദമായി.