ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര നടത്തിയ ജമ്മു കശ്മീർ സന്ദർശനത്തെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ വിമർശനത്തിന് രൂക്ഷ പ്രതികരണവുമായി ഇന്ത്യ. രാജ്യത്തിന്റെ കേന്ദ്ര ഭരണപ്രദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് പ്രതികരിച്ചിരിക്കുന്നത്. പതിവ് വാർത്താസമ്മേളനത്തിലെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വിഷയത്തിൽ പ്രതികരിച്ചത്. പ്രധാനമന്ത്രിക്ക് ലഭിച്ച സ്വീകരണവും കേന്ദ്രഭരണപ്രദേശത്ത് സംഭവിച്ച മാറ്റങ്ങളും ഇത്തരത്തിലുള്ള ഏത് ചോദ്യങ്ങൾക്കുമുള്ള വ്യക്തമായ ഉത്തരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനം ‘മുന്‍കൂട്ടി ആസൂത്രണം ചെയ്ത’താണെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവന.
ഇതിനെതിരേയാണ് വിദേശകാര്യമന്ത്രിയുടെ വിമർശനം. ജമ്മു കശ്മീരിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സ്വീകരണം എല്ലാവരും കണ്ടതാണ്. അദ്ദേഹം ഉദ്ഘാടനം നിർവ്വഹിച്ച വികസന പദ്ധതികളും അവിടെ ഉണ്ടായ മാറ്റങ്ങളും പാക്കിസ്ഥാനുള്ള ഉത്തരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എന്തുതന്നെയായാലും പാക്കിസ്ഥാന് ജമ്മു കശ്മീരിനെ കുറിച്ച് സംസാരിക്കാൻ അധികാരമില്ല. ഈ വിഷയുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്റെ പരാമർശം തെറ്റാണ്. പാക്കിസ്ഥാന് ജമ്മു കശ്മീരിൽ സ്ഥാനമില്ലെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. ചോദ്യങ്ങൾ ഉയർന്ന സ്ഥിതിക്കാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ താന്‍ ഉത്തരം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾക്കും ശിലാസ്ഥാപന കർമങ്ങൾക്കുമായി ജമ്മു കശ്മീരിൽ എത്തിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യത്തെ കശ്മീർ സന്ദർശനമായിരുന്നു ഇത്.