റിയാദ്: ഇന്ത്യയും സൗദിയും തമ്മിൽ പ്രതിരോധം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ റിയാദിൽ ചേർന്ന സംയുക്ത പ്രതിരോധ സഹകരണ സമിതിയുടെ ആറാമത് യോഗത്തിൽ തീരുമാനമായി. ദീർഘകാലത്തേക്കുള്ളതും ബഹുമുഖവുമായ പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ വഴികൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. സൈനികം, പരിശീലനം, പ്രതിരോധ വ്യവസായം, ഗവേഷണം, വികസനം തുടങ്ങിയ മേഖലകളിലെ ഇടപെടലിെൻറയും സഹകരണത്തിന്റെയും വ്യാപ്തി വിപുലീകരിക്കുന്നതിന് വിശദമായ ചർച്ചകൾ നടന്നു. ഇന്ത്യയും സൗദിയും നൂറ്റാണ്ടുകൾ പഴക്കമുള്ള സാമ്പത്തിക, സാമൂഹിക-സാംസ്‌കാരിക തലങ്ങളിൽ സ്ഥാപിതമായ ഊഷ്മളവും സൗഹൃദപരവുമായ ബന്ധം ആസ്വദിക്കുന്നു.
പ്രതിരോധ സഹകരണം സംബന്ധിച്ച ധാരണാപത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് കൃത്യമായ ഒരു ചട്ടക്കൂട് ഒരുക്കുന്നു. പ്രതിരോധ സഹകരണത്തിന്റെ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിന് കീഴിലുള്ള ഒരു സ്ഥിരം സംവിധാനമാണ് സംയുക്ത പ്രതിരോധ സഹകരണ സമിതി. ജോയിൻറ് സെക്രട്ടറി അമിതാഭ് പ്രസാദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘമാണ് യോഗത്തിൽ പങ്കെടുത്തത്. പ്രതിരോധ മന്ത്രാലയത്തിൽനിന്നുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു. സൗദി പ്രതിനിധി സംഘത്തിന് മേജർ ജനറൽ സൽമാൻ ബിൻ അവദ് അൽ ഹർബി നേതൃത്വം നൽകി. അദ്ദേഹമാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്.