ന്യൂഡൽഹി : ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ജമ്മു കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച സിന്ധു നദീജല കരാറിനെക്കുറിച്ചുള്ള പാക് പ്രതിനിധിയുടെ പരാമർശങ്ങൾക്കെതിരെയാണ് ഇന്ത്യ രംഗത്തെത്തിയത്. പാകിസ്ഥാൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരത കാരണം 65 വർഷം പഴക്കമുള്ള കരാർ ഉപേക്ഷിക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ് പറഞ്ഞു.
ജലം ജീവനാണ്, യുദ്ധായുധമല്ല എന്ന് പറഞ്ഞ പാകിസ്ഥാൻ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ കരാർ വിഷയം ഉന്നയിച്ചതിന് ശേഷമാണ് ഇന്ത്യയുടെ പ്രതികരണം. 1960-ൽ ഒപ്പുവെച്ച കരാർ ഏപ്രിൽ 23-ന് ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചു, പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് ശേഷമായിരുന്നു ഇന്ത്യയുടെ നടപടി. ഭീകരാക്രമണവുമായി അതിർത്തി കടന്നുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യ നടപടി സ്വീകരിച്ചത്. നദീതീര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ എപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും പർവ്വതനേനി ഹരീഷ് പറഞ്ഞു.





























