ബീക്കാനെർ: പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി രംഗത്ത്. ബീക്കാനെറിലെ സൈനികരെ അഭിസംബോധന ചെയ്ത ജനറൽ ദ്വിവേദി, ഭീകരതയെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാടിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ കാട്ടിയ സംയമനം അടുത്ത തവണ ആവർത്തിക്കണമെന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യക്കായി. ഇന്ത്യൻ സൈനികരുടെ ധൈര്യത്തെ അഭിനന്ദിച്ച ജനറൽ, അതിർത്തി സുരക്ഷയുടെ പ്രാധാന്യവും ഓർമിപ്പിച്ചു.
പാകിസ്ഥാൻ ഭീകരതയെ സഹായിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും ജനറൽ ദ്വിവേദി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഭൂപടം തന്നെ മാറ്റേണ്ടി വരുമെന്ന താക്കീതും കരസേന മേധാവി നൽകി. ഭീകരതയെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാട് ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിയ ജനറൽ ദ്വിവേദി, സൈനികർക്ക് പൂർണ പിന്തുണയുണ്ടെന്ന് ഉറപ്പ് നൽകി. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ സൈന്യം എല്ലാ നിമിഷവും സജ്ജമാണെന്നും ജനറൽ ദ്വിവേദി വിവരിച്ചു.






























